പ്രതി ഹരികുമാറിനെ മനോരോഗ വിദഗ്ധര്‍ പരിശോധിച്ചു, മാനസിക പ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

 

ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മാവന്‍ ഹരികുമാറിന് മാനസികപ്രശ്‌നങ്ങളുള്ളതായി കരുതുന്നില്ലെന്ന് ഡോക്ടര്‍മാര്‍. കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മനോരോഗ വിദഗ്ധരാണ് പരിശോധന നടത്തിയത്. ഈ പരിശോധനയ്ക്ക് പിന്നാലെയാണ് പ്രതിയായ ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുള്ളതായി തോന്നുന്നില്ലെന്ന് പരിശോധനയില്‍ വ്യക്തമായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ ജയിലിലേക്ക് മാറ്റി. അറസ്റ്റിന് പിന്നാലെ റൂറല്‍ എസ് പി ഹരികുമാറിന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞിരുന്നു. പ്രതി പലപ്പോഴായി മൊഴി മാറ്റുന്നത് കൊലയുടെ കാരണം ഉള്‍പ്പെടെ വ്യക്തമാകുന്നതിന് വെല്ലുവിളിയായി മാറുകയാണെന്നും മാനസിക പ്രശ്‌നമുണ്ടെന്നുമാണ് പൊലീസ് പറഞ്ഞത്. ഇക്കാര്യം കോടതിയെയും അറിയിച്ചിരുന്നു.

തുടര്‍ന്നാണ് കോടതി മാനസിക പ്രശ്‌നങ്ങളുണ്ടോയെന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്. രണ്ടു ദിവസം പ്രതിയെ ജയിലില്‍ നിരീക്ഷിച്ചതിനുശേഷം പരിശോധനയുടെ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. ഇതിനിടെ, കുഞ്ഞിന്റെ അമ്മ ശ്രീതുവിനെ സാമ്പത്തിക തട്ടിപ്പ് കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.