മലപ്പുറം സ്വദേശിയെ കൊന്ന് ഭാര്യയെയും മക്കളെയും കൂട്ടി ഒളിച്ചോടിയയാള്‍;പതിമൂന്നുകാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത പ്രതി ജെയ്മോൻ

പത്തനംതിട്ടയില്‍ 13കാരിയെ അമ്മയുടെ മുന്നിലിട്ട് ബലാത്സംഗം ചെയ്ത ജെയ്മോൻ കൊലക്കേസ് പ്രതി. ഇയാള്‍ക്കെതിരെ നാല് ബലാത്സംഗ കേസുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.

2018ല്‍ മലപ്പുറം കാളികാവില്‍ മുഹമ്മദലി എന്നായാളെ കൊന്ന് അയാളുടെ ഭാര്യയും മക്കളുമായി ഒളിച്ചോടിയിരുന്നു. മദ്യത്തില്‍ ചിതല്‍വിഷം ചേര്‍ത്താണ് മുഹമ്മദാലിയെ ജെയ്മോന്‍ കൊന്നത്. ഇതിന് മുഹമ്മദാലിയുടെ ഭാര്യ ഉമ്മുല്‍ സാഹിറയും കൂട്ടുനിന്നു.

മുഹമ്മദാലിയുടെയും ഉമ്മുല്‍ സാഹിറയുടെയും രണ്ട് മക്കളേയും കൂട്ടിയാണ് അന്ന് ജെയ്മോന്‍ ഒളിച്ചോടിയത്. സംഭവം നടന്ന് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ നിന്ന് ഇവരെ പൊ‌ലീസിന് പിടികൂടാനായത്. കൊലക്കേസ് അന്വേഷണത്തിനിടെ ജെയ്മോന്‍ സെക്സ് റാക്കറ്റിലെ കണ്ണിയാണെന്ന് വ്യക്തമായിരുന്നു. ജെയ്മോന്‍ ഉള്‍പ്പെട്ട നാല് ബലാത്സംഗക്കേസുകളില്‍ ഒന്ന് പോക്സോ കേസാണ്. മൂന്നാര്‍, അടിമാലി, വെള്ളത്തൂവല്‍, മണിമല എന്നിവിടങ്ങളിലായാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഒരു ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷയും അനുഭവിച്ചു എന്നാണ് വിവരം.

പത്തനംതിട്ടയില്‍‌ പീഡനത്തിന് ഇരയായ പതിമൂന്നുകാരിയുടെ അമ്മ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് ജെയ്മോനൊപ്പം കൂടിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് പുലർ ച്ചെയാണ് പെണ്‍കുട്ടിയെ പത്തനംതിട്ടയിലെ ലോഡ്ജ് മുറിയില്‍ വച്ച്‌ ജെയ്മോന്‍ പീഡിപ്പിച്ചത്. കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വലിച്ചിഴച്ച്‌ താഴെയിട്ട് അമ്മയുടെ കണ്‍മുന്നില്‍ വച്ചാണ് പ്രതി ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ പ്രതിയേയും പെണ്‍കുട്ടിയുടെ അമ്മയേയും കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.