‘ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ല’ – വി ഡി സതീശന്‍

 

തിരുവനന്തപുരം; ബ്രൂവറി ആരംഭിക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒയാസിസ് വന്നത് അഴിമതിയുടെ വഴിയിലൂടെയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബ്രൂവറിക്ക് കോള കമ്പനിയെക്കാള്‍ വെള്ളം ആവശ്യമാണെന്നും മലമ്പുഴയില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. എത്ര വെള്ളം ആവശ്യമാണെന്ന് ഒയാസിസ് പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. ബ്രൂവെറി വിഷയത്തില്‍ മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സമയവും തീയതിയും മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് പ്രതികരിച്ച പ്രതിപക്ഷ നേതാവ് താന്‍ ഇതുവരെ ആരെയും സംവാദത്തിന് വെല്ലുവിളിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചു. ബ്രൂവറി വിഷയത്തില്‍ സിപിഐക്കെതിരെയും പ്രതിപക്ഷ നേതാവ് രം?ഗത്തെത്തി. എം എന്‍ സ്മാരകത്തില്‍ സിപിഐയെ അപമാനിച്ചുവെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സിപിഐ നിലപാടില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും കുറ്റപ്പെടുത്തി.

കേരളത്തിലെ പുതിയ സംരംഭങ്ങളെ സംബന്ധിച്ച വ്യവസായ മന്ത്രിയുടെ നിലപാടിനെയും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എംഎസ്എംഇ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന വാദം വി ഡി സതീശന്‍ ആവര്‍ത്തിച്ചു. പെട്ടിക്കടയും ബേക്കറിയും വരെ ഈ കണക്കില്‍ ഉള്‍പ്പെടുമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേരളത്തില്‍ റീട്ടെയില്‍, ഹോള്‍സെയില്‍ വ്യാപാരം തകരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു. ആശ വര്‍ക്കര്‍മാരുടെ സമരത്തെ പരിഹസിച്ച് പിഎസ് സിയില്‍ ശമ്പള പരിഷ്‌കരണം നടത്തിയ സര്‍ക്കാര്‍ നിലപാടിനെയും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു. പി എസ് സി ചെയര്‍മാന്‍ അടക്കമുള്ളവര്‍ക്ക് ശമ്പളം കൂട്ടി. സര്‍ക്കാര്‍ ജനങ്ങളെ പരിഹസിക്കുന്നു. വര്‍ദ്ധിപ്പിച്ച വേതനം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തരൂര്‍ വിഷയത്തിലും വി ഡി സതീശന്‍ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ഒരു തമ്മില്‍ തല്ലുമില്ലെന്നും തരൂരുമായി തര്‍ക്കിക്കാന്‍ ഇല്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ നിലപാട്. തരൂരുമായി കൊമ്പുകോര്‍ക്കാന്‍ ഇല്ല. തരൂര്‍ പ്രവര്‍ത്തകസമിതി അംഗം. ഞങ്ങള്‍ തരൂരിന്റെ താഴെ നില്‍ക്കുന്നവരാണ്. തരൂരിന് എതിരല്ലെന്നും കണക്കിലെ തെറ്റാണ് ചൂണ്ടിക്കാണിച്ചതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ഏതു കാര്യത്തിലാണ് കോണ്‍ഗ്രസില്‍ ഐക്യം ഇല്ലാതിരുന്നത് എന്നും സതീശന്‍ ചോദിച്ചു. ലീഗിന് കോണ്‍ഗ്രസിനെ കുറിച്ച് അതൃപ്തിയില്ലെന്നും ഒരു ലീഗ് നേതാവും പരാതികള്‍ പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.