പാലക്കാട് വഴി തൃശൂരേക്ക് മൂന്നംഗ സംഘം; മണ്ണൂത്തി എസ്‌ഐക്ക് ലഭിച്ച രഹസ്യ വിവരം, മൂവരെയും പൊക്കി, കയ്യില്‍ എംഡിഎംഎ


തൃശൂര്‍: ബെംഗളൂരുവില്‍ നിന്ന് പാലക്കാട് വഴി വില്പനയ്ക്കായി എത്തിച്ച 19.28 ഗ്രാം എം.ഡി.എം.എയുമായി വന്ന യുവാക്കള്‍ പൊലീസ് പിടിയില്‍.കാളത്തോട് സ്വദേശിയായ കുറുക്കന്‍ മൂച്ചിക്കല്‍ വീട്ടില്‍ ഷഫീക്ക് (35), കൊഴുക്കുള്ളി അത്താണിമൂല സ്വദേശി പള്ളിത്താഴത്ത് വീട്ടില്‍ സജിത്ത് (34), മുളയം അയ്യപ്പന്‍കാവ് സ്വദേശിയായ ചേറുകുളങ്ങര വീട്ടില്‍ യദുകൃഷ്ണന്‍ (31) എന്നിവരെയാണ് വട്ടക്കല്ലില്‍വച്ച്‌ മണ്ണുത്തി സബ് ഇന്‍സ്‌പെകടര്‍ കെസി ബൈജുവും സംഘവും പിടികൂടിയത്.

മിനി ടെമ്ബോയില്‍ മൂന്നു പേര്‍ നിരോധിത മയക്കുമരുന്നുമായി പാലക്കാട് വഴി തൃശൂരിലേക്ക് വരുന്നുണ്ടെന്നുള്ള വിവരം മണ്ണുത്തി സബ് ഇന്‍സ്‌പെക്ടര്‍ കെസി ബൈജുവിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന വാഹന പരിശോധനയിലാണ് എംഡിഎംഎയുമായി മൂന്നുപേരെ പിടികൂടിയത്. ഷെഫീക്കിന് പുതുക്കാട് സ്റ്റേഷനില്‍ ഒരു കേസും സജിത്തിന് മണ്ണുത്തി, പീച്ചി എന്നീ സ്റ്റേഷനുകളിലായി നാല് കേസുകളും യദുകൃഷ്ണന് ഒല്ലൂര്‍ സ്റ്റേഷനില്‍ ഒരു കേസും നിലവിലുണ്ട്.

ഇന്‍സ്‌പെക്ടര്‍ എം.കെ. ഷമീര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ.സി. ബൈജു, ബെന്നിപോള്‍, ടി.ജി. ജയന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ എന്‍.പി. സുരേഷ്, അജേഷ്‌മോന്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.