5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്, മുപ്പതിനായിരം കോടി അദാനി ഗ്രൂപ്പും, ദുബായിലെ ഷറഫ് ഗ്രൂപ്പ് അയ്യായിരം കോടിയും നിക്ഷേപിക്കും ; ഇന്‍വെസ്റ്റ് കേരളയില്‍ രണ്ടാം ദിനവും ബംബര്‍ ഹിറ്റ്

കൊച്ചി: ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ സമാപന ദിവസം കേരളം കാതോര്‍ത്തിരുന്ന ലുലു ഗ്രൂപ്പിന്റെ നിക്ഷേപ പ്രഖ്യാപനവും എത്തി. 5000 കോടി രൂപയുടെ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്നാണ് ലുലു ഗ്രൂപ്പ് ഇന്ന് പ്രഖ്യാപിച്ചത്. 15000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കുന്ന സംരംഭങ്ങള്‍ കേരളത്തില്‍ 5 വര്‍ഷത്തില്‍ തുടങ്ങുമെന്നും ലുലു ഗ്രൂപ്പ് വ്യക്തമാക്കി. ഐ ടി ടവര്‍, ഗ്ലോബല്‍ സിറ്റി, ഫുഡ് പ്രൊസസിംഗ് പാര്‍ക്ക് എന്നിവ പുതിയ സംരംഭങ്ങളില്‍പ്പെടും.

ആദ്യ ദിനം തന്നെ ബമ്പര്‍ ഹിറ്റായി മാറിയ ഇന്‍വെസ്റ്റ് കേരള നിക്ഷേപക സംഗമത്തിന്റെ രണ്ടാം ദിനവും നിരവധി പ്രഖ്യാപനങ്ങളാണ് ഉണ്ടായത്. 30000 കോടി പ്രഖ്യാപിച്ച അദാനിക്ക് പിന്നാലെ വമ്പന്‍ നിക്ഷേപകരെല്ലാം കേരളത്തില്‍ നിക്ഷേപിക്കാന്‍ മത്സരിക്കുകയാണ്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് 5000 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയതാണ് രണ്ടാം ദിവസത്തെ ശ്രദ്ധേയമായ മറ്റൊരു പ്രഖ്യാപനം. സംസ്ഥാനത്ത് ലോജിസ്റ്റിക്‌സ് മേഖലയില്‍ നടത്തുമെന്നാണ് പ്രഖ്യാപനം. വ്യവസായ സെക്രട്ടറിക്കൊപ്പം മാധ്യമങ്ങളെ കണ്ട ഗ്രൂപ്പ് മേധാവി ഷറഫുദ്ദീന്‍ ഷറഫാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അദാനി ഗ്രൂപ്പ് കേരളത്തിലെ വിവിധ പദ്ധതികളിലായി 30,000 കോടി രൂപ നിക്ഷേപിക്കുമെന്നാണ് അദാനി പോര്‍ട്‌സ് ആന്‍ഡ് സെസ് ലിമിറ്റഡ് (എപിഎസ്ഇഇസെഡ്) എംഡി കരണ്‍ അദാനി ഇന്‍വെസ്റ്റ് കേരളയില്‍ പ്രഖ്യാപിച്ചത്. വിഴിഞ്ഞം തുറമുഖത്തിനായുള്ള 20,000 കോടി രൂപയുടെ അധിക നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും. ആഗോള വാണിജ്യമേഖലയുടെ സുപ്രധാന സ്ഥാനത്ത് ഇന്ത്യയെ നിലനിര്‍ത്താന്‍ വിഴിഞ്ഞം തുറമുഖത്തിലൂടെ സാധിക്കും. 2015 ല്‍ വിഴിഞ്ഞം പോര്‍ട്ടിന് നേതൃത്വം നല്‍കിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷന്‍ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തിയിരുന്നു. ഇതിലൂടെ തുറമുഖം ചരിത്രം സൃഷ്ടിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബെന്നത് മാത്രമല്ല, ഈ ഭാഗത്തെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കി വിഴിഞ്ഞത്തെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്നും കരണ്‍ അദാനി പറഞ്ഞു. 5,500 കോടി രൂപയുടെ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരില്‍ നിന്ന് 12 ദശലക്ഷമായി വര്‍ദ്ധിപ്പിക്കും. കൊച്ചിയില്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് ഹബ് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.