വെറുതേയല്ല കേരളത്തില്‍ ജനുവരിയിലും ഫെബ്രുവരിയിലും ചൂട് കൂടിയത്; ഒറ്റയടിക്ക് ശൈത്യകാല മഴയിലുണ്ടായത് 66% കുറവ്
തിരുവനന്തപുരം: 2025 പിറന്നതുമുതല്‍ കേരളത്തില്‍ പതിവിലും ചൂട് കൂടുതലായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൊടും ചൂടില്‍ കേരളം വലയുകയായിരുന്നു.മാർച്ച് മാസമെത്തുമ്ബോള്‍ ചൂടില്‍ നിന്നും രക്ഷയേകാൻ മഴ എത്തുമെന്നാണ് പ്രതീക്ഷയും പ്രവചനവും. ശൈത്യകാല മഴയിലുണ്ടായ കുറവാണ് ജനുവരിയിലും ഫെബ്രുവരിയിലും കേരളത്തിലെ താപനില കുതിച്ചുയരാനും കൊടുംചൂടിലാകാനുമുള്ള കാരണം. ഒറ്റയടിക്ക് 66% കുറവാണ് ശൈത്യകാല മഴയിലുണ്ടായത്.
ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെയുള്ള സീസണില്‍ ലഭിക്കേണ്ട 21.1 എം എം മഴയില്‍ ഇത്തവണ ലഭിച്ചത് 7.2 എം എം മാത്രമായിരുന്നു. 2009 ന് ശേഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഏറ്റവും കുറവ് മഴ ലഭിച്ച വർഷം കൂടിയായി 2025 മാറിയിട്ടുണ്ട്.
കഴിഞ്ഞവർഷം 29.7 എം എം മഴ ലഭിച്ചിരുന്നു. 2023 ല്‍ 37.4 എം എം മഴയും 2022 ല്‍ 57.1 എം എം മഴയുമാണ് കേരളത്തില്‍ ലഭിച്ചിരുന്നത്.
ഇത്തവണ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ്. പത്തനംതിട്ടയില്‍ രേഖപെടുത്തിയത് 30 എം എം മഴയായിരുന്നു. ജനുവരിയില്‍ 9 ദിവസവും ഫെബ്രുവരിയില്‍ 7 ദിവസവും മാത്രമാണ് ചെറിയ തോതില്‍ സംസ്ഥാനത്ത് പലയിടങ്ങളിലായി മഴ ലഭിച്ചത്. ഇനിയുള്ള 2 – 3 ദിവസങ്ങളില്‍ കിഴക്കൻ കാറ്റിന്റെ സ്വാധീന ഫലമായി മധ്യ തെക്കൻ കേരളത്തില്‍ പലയിടങ്ങളിലായി മഴ സാധ്യതയുണ്ടെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ഫെബ്രുവരി മാസത്തില്‍ കൊടും ചൂടില്‍ വലഞ്ഞ കേരളത്ത സംബന്ധിച്ചടുത്തോളം മാർച്ച് മാസത്തെ കാലാവസ്ഥ പ്രവചനം വലിയ ആശ്വാസമേകുന്നതാണ്. ഇക്കുറി മാർച്ച് മാസത്തില്‍ കേരളത്തിന് കൊടും ചൂടിനെ ഭയപ്പെടേണ്ടതില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം നല്‍കുന്ന സൂചന. മാർച്ച് മാസത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാൻ സാധ്യതയെന്നാണ് പ്രവചനം. ഇത് പ്രകാരം ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.