‘കണ്ടാല്‍ അറിയുന്നവര്‍’, വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായ 22കാരനെ വളഞ്ഞിട്ട് തല്ലി അഞ്ചംഗ സംഘം


കോഴിക്കോട്: നാദാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അരൂര്‍ നമ്മേലിനെ കുനിയില്‍ വിപിൻ(22) ആണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.കഴിഞ്ഞ ദിവസം രാത്രി ഏഴോടെയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. ആയഞ്ചേരി-കോട്ടപ്പള്ളില്‍ റോഡില്‍ ജോലി ചെയ്യുന്ന വര്‍ക്ക്‌ഷോപ്പ് പരിസരത്ത് വച്ച്‌ കാറിലെത്തിയ അഞ്ചംഗ സംഘം തന്നെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് വിപിന്‍ പരാതിപ്പെടുന്നത്.

മുക്കടത്തും വയലിലെ തുരുത്തായില്‍ എത്തിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് വടകര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ വിപിനെ ആദ്യം വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കണ്ടാല്‍ അറിയാവന്നവരാണ് അക്രമം നടത്തിയതെന്നാണ് യുവാവ് പറയുന്നത്.