രഹസ്യ വിവരത്തെ തുടര്‍ന്ന് ലോഡ്ജ് മുറിയില്‍ പരിശോധന; യുവതിയും യുവാവും 14.950 ഗ്രാം എംഡിഎംഎയുമായി പിടിയില്‍


കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ രണ്ടിടങ്ങളില്‍ എംഡിഎംഎ വേട്ട. രണ്ടിടങ്ങളില്‍ നിന്നായി രണ്ട് യുവാക്കളെയും ഒരു യുവതിയെയും പിടികൂടി.വില്‍പനക്കായി കൊണ്ട് വന്ന 50.95 ഗ്രാം എംഡിഎംഎയാണ് ഇവരില്‍ നിന്ന് പിടികൂടിയത്. അരക്കിണർ സ്വദേശി ചാക്കിരിക്കാട് പറമ്ബ് മുനാഫിസ് കെ പി (29) , തൃശൂർ സ്വദേശി ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ ധനൂപ് എ കെ (26) , ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിൻ (24) എന്നിവരാണ് പിടിയിലായത്.

നാർക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മീഷണർ കെ എ ബോസിൻ്റെ നേത്യത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർമാരായ ലീല എൻ, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പൊലീസും ചേർന്നാണ് എംഡിഎംഎ പിടിച്ചെടുത്തത്. മാവൂർറോഡ് മൃഗാശുപത്രിക്ക് സമീപമുള്ള റോഡില്‍ നിന്നാണ് 14.950 ഗ്രാം എംഡിഎംഎയായി മുനാഫിസിനെ പിടികൂടുന്നത്. എംടെക് വിദ്യാർത്ഥിയും ബംഗളൂർ കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യ കണ്ണിയാണ് ഇയാള്‍. 700 ഗ്രാം എംഡിഎംഎ പിടിച്ചതിന് ഇയാള്‍ക്കെതിരെ ബംഗളൂരിലും ആഷിഷുമായി പിടികൂടിയതിന് ദുബായിലും കേസുണ്ട്. ബംഗളൂരില്‍ എത്തുന്ന യുവതി യുവാക്കള്‍ക്ക് ഇയാള്‍ ലഹരി എത്തിച്ച്‌ കൊടുത്തിരുന്നു. ടോണി എന്ന പേരിലാണ് ഇയാള്‍ ബംഗളൂരുവിലെ ലഹരി കച്ചവടക്കാരില്‍ അറിയപ്പെടുന്നത്.

ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയടത്ത് പാലം ഭാഗത്തെ സ്വകാര്യ ലോഡ്ജില്‍ നിന്നാണ് 36 ഗ്രാം എംഡിഎംഎയായിട്ടാണ് പിടിച്ചത്. ബംഗളൂരുവില്‍ നിന്നാണ് ഇവർ എംഡിഎംഎ കൊണ്ടുവന്നത്. മുമ്ബും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ഹരിമരുന്നിൻ്റെ കാരിയർ ആയി വന്നതായുള്ള സൂചനയില്‍ ഡാൻസാഫ് ടീം നിരീക്ഷണം നടത്തിയതിലാണ് രണ്ട് പേരും ലോഡ്ജില്‍ നിന്ന് പിടിയിലാവുന്നത്. ബംഗളൂരില്‍ നിന്നും കഞ്ചാവുമായി പിടികൂടിയതിന് ധനൂപിന് ബംഗളൂരുവില്‍ കേസുണ്ട്. രണ്ട് മാസം മുമ്ബാണ് ജയില്‍ നിന്നും ഇറങ്ങിയത്. പിടിയിലായ മൂന്ന് പേരും ലഹരി ഉപയോഗിക്കുന്നവരാണ്. ലഹരി വില്‍പനയെ കുറിച്ച്‌ അന്വേക്ഷണം ഊർജിതമാക്കുമെന്ന് നാർക്കോടിക്ക് സെല്‍ അസി കമ്മീഷണർ കെ.എ ബോസ് പറഞ്ഞു.

ഡൻസാഫ് എസ്.ഐമാരായ മനോജ് ഇടയേടത്ത്, അബ്ദുറഹ്മാൻ കെ , എ എസ്.ഐ അനീഷ് മുസ്സേൻവീട്, അഖിലേഷ് കെ , സുനോജ് കാരയില്‍, ലതീഷ് എം.കെ സരുണ്‍കുമാർ പി.കെ, ഷിനോജ്, എം, ശ്രീശാന്ത് എൻ കെ, അഭിജിത്ത് പി, അതുല്‍ ഇ വി, മുഹമദ്ദ് മഷ്ഹൂർ കെ.എം, നടക്കാവ് സ്റ്റേഷനിലെ എ.എസ്.ഐ മാരായ ഹസീസ്, സന്തോഷ്, Scpo മാരായ രാകേഷ്, ഹരീഷ് കുമാർ ,ശിഹാബുദ്ധീൻ , ബിജു , രതീഷ് , സോമിനി എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.