യുവതിയും മകളും രാത്രി വീട്ടിലെത്തിയപ്പോള്‍ അകത്ത് പൊലീസുകാരൻ; കുത്തിക്കൊല്ലുമെന്ന് ഭീഷണി, സിഐയ്ക്കെതിരെ കേസ്


കോഴിക്കോട്: ഫോണ്‍ കോള്‍ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ഭീഷണിപ്പെടുത്തിയ സിഐക്കെതിരെ കേസ്.നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. കത്രിക പോലുള്ള വസ്തു കാട്ടി കുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് ഇന്നലെ രാത്രി അയല്‍ക്കാര്‍ ഓടിക്കൂടിയിരുന്നു.

വടകര വള്ളിക്കാട് സ്വദേശിനിയായ യുവതിയുടെ വീട്ടിലാണ് ഇന്നലെ വൈകിട്ട് നാദാപുരം കണ്‍ട്രോള്‍ റും സി ഐ സ്മിതേഷ് അതിക്രമിച്ച്‌ കയറിയത്. വൈകിട്ട് മകളോടൊപ്പം പുറത്തു പോയ യുവതി രാത്രി എട്ടേമുക്കാലോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ പ്രതിയെ വീട്ടിനുള്ളില്‍ അതിക്രമിച്ചുകയറിയ നിലയില്‍ കാണുകയായിരുന്നു.

പിന്നാലെ കത്രിക പോലുള്ള മൂര്‍ച്ചയുള്ള വസ്തുകാണിച്ച്‌ ‘ഇതു കൊണ്ട് വേണമെങ്കില്‍ എനിക്ക് കുത്താമെന്ന്’ ഭീഷണി മുഴക്കുകയുമായിരുന്നു. യുവതിയും മകളും ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുകയും യുവതി വടകര പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വടകര പൊലീസെത്തി നാദാപുരം കണ്‍ട്രോള്‍ റൂം സിഐ സ്മിതേഷിനെ കസ്റ്റഡിയിലെടുത്തു.

മദ്യ ലഹരിയിലായിരുന്നു സിഐ. മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്തതിനുള്ള വിരോധം കൊണ്ടാണ് ഭീഷണിയെന്നാണ് പരാതി. നേരത്തെ നിരവധി തവണ വിളിച്ചതിനെത്തുടര്‍ന്നാണ് യുവതി ഇയാളുടെ ഫോണ്‍ കോള്‍ ബ്ലോക്ക് ചെയ്തത്. ഭവനഭേദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് വടകര പൊലീസ് കേസെടുത്തത്. കസ്റ്റഡിയിലെടുത്ത പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടിരിക്കുകയാണ്. സംഭവത്തില്‍ കൂടുതല്‍ പ്രതികരണത്തിന് യുവതി തായ്യാറായില്ല.