വയനാട് ദുരന്തത്തിന് പോലും സഹായമില്ല, കേരളത്തോട് ക്രൂരമായ വിവേചനം’: കേന്ദ്രത്തെ വിമര്‍ശിച്ച്‌ മുഖ്യമന്ത്രി


കൊല്ലം: കേന്ദ്രസർക്കാരിനെ വിമർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം സാമ്ബത്തികമായി ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട വിഹിതം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.വയനാട് ദുരന്തത്തില്‍ പോലും സഹായം നല്‍കിയില്ല. കേരളത്തോട് ക്രൂരമായ വിവേചനം കാണിക്കുന്നു. ബിജെപിയെ സ്വീകരിക്കാത്തതിനാല്‍ കേരളത്തെ ശത്രുക്കളായി കാണുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്റെ താത്പര്യങ്ങളെ ഹനിക്കുന്ന ഒരു നിക്ഷേപവും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടിച്ചേർത്തു. വികസനത്തിന് ഉതകുന്ന നിക്ഷേപം വരണമെന്നാണ് സമ്മേളനം അടിവരയിട്ട് പറയുന്നത്.

ഏറ്റവും വിജയകരമായി സമാപിച്ച സമ്മേളനം ആണ് ഇത്. എത്രമാത്രം കരുത്ത് പാർട്ടിക്ക് നേടാൻ കഴിഞ്ഞു എന്ന് ഈ സമ്മേളനം കാണിക്കുന്നു. ശരിയായ രീതിയില്‍ സിപിഎം പ്രവർത്തിച്ചു വന്നതിൻ്റെ ഫലമാണ് ഈ രീതിയില്‍ ഉള്ള കരുത്തിലേക്ക് പാർട്ടിക്ക് വളരാൻ കഴിഞ്ഞത്. സമ്മേളനം ചർച്ച ചെയ്തത് പാർട്ടിയുടെ വളർച്ചയാണ്. സിപിഎമ്മിനെ കൂടുതല്‍ ജനപിന്തുണ യിലേക്ക് എങ്ങനെ വളർത്താൻ ആകും എന്ന ചർച്ചകളിലേക്കും തീരുമാനങ്ങളിലേക്കും പാർട്ടി എത്തി. ഈ മൂന്ന് വർഷക്കാലം വലിയ പ്രതിസന്ധി നേരിടേണ്ടി വന്ന കാലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തെ തുടർന്ന് നടത്തിയ പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍.