കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയില്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്‍കിയതിനെ തുടർന്ന് എട്ട് മാസം പ്രായമുളള കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നം.ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം അധിക ഡോസുളള മറ്റൊരു മരുന്നാണ് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നല്‍കിയത്. കരളിന്‍റെ പ്രവർത്തനത്തെ ബാധിച്ചതോടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുഞ്ഞ്. മെഡിക്കല്‍ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തു.
വിശദ വിവരങ്ങള്‍
പഴയങ്ങാടി സ്വദേശികളുടെ എട്ട് മാസം പ്രായമുളള ആണ്‍കുഞ്ഞിന് പനി ബാധിച്ചാണ് നാട്ടിലെ ക്ലിനിക്കില്‍ ചികിത്സ തേടുന്നത്. ഈ മാസം എട്ടാം തിയതിയായിരുന്നു കുഞ്ഞിനെ ക്ലിനിക്കില്‍ കാണിച്ചത്. കാല്‍പോള്‍ എന്ന സിറപ്പാണ് ഡോക്ടർ കുറിച്ചുനല്‍കിയത്. എന്നാല്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് നല്‍കിയത് അധിക ഡോസുളള കാല്‍പോള്‍ ഡ്രോപ്സ് എന്ന മരുന്നായിരുന്നു. മരുന്ന് കഴിച്ചതിന് പിന്നാലെ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുഞ്ഞിന്‍റെ കരളിന്‍റെ പ്രവർത്തനം കുഴപ്പത്തിലായിരുന്നു. കരള്‍ മാറ്റിവെക്കേണ്ടി വരുമെന്ന് വരെ ഡോക്ടർമാർ നിർദേശിച്ചു. എന്നാല്‍ പ്രതീക്ഷ നല്‍കി ഇന്നലെയോടെ കുട്ടിയുടെ നില മെച്ചപ്പെട്ടു.
മരുന്ന് മാറിനല്‍കിയെന്ന് മെഡിക്കല്‍ ഷോപ്പ് ജീവനക്കാർ സമ്മതിച്ചെന്ന് കുഞ്ഞിന്‍റെ അച്ഛൻ സമീർ വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയില്‍ പഴയങ്ങാടിയിലെ ഖദീജ മെഡിക്കല്‍സിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ചെറിയ അളവില്‍ ഡോസ് കൂടുന്നതുപോലും കുഞ്ഞുങ്ങള്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നമുണ്ടാക്കുന്നതിനാല്‍ കരുതല്‍ വേണമെന്ന് ഡോക്ടർമാർ ചൂണ്ടികാട്ടി. മരുന്നിലെ മാറ്റങ്ങള്‍ കുട്ടികളുടെ ആരോഗ്യത്തെ വലിയ തോതില്‍ ബാധിച്ചേക്കാമെന്നാണ് കണ്ണൂരിലെ ആസ്റ്റർ മിംസ് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. നന്ദകുമാർ പറഞ്ഞത്.