രാവിലെ മുതല്‍ ബാറില്‍ ഒരുമിച്ചിരുന്ന് മദ്യപാനം, വൈകുന്നേരം ആയപ്പോഴേക്കും തമ്മിലടി, ഒരാളുടെ കഴുത്തിന് മുറിവേറ്റു


ഇടുക്കി: നെടുങ്കണ്ടത്ത് ബാറില്‍ രണ്ടു പേർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളുടെ കഴുത്തിന് മുറിവേറ്റു. നെടുങ്കണ്ടം കല്‍ക്കൂന്തല്‍ നടുവത്താനിയില്‍ റോബിന്‍സിനാണ് പരുക്കേറ്റത്.ആക്രമണം നടത്തിയ കോട്ടയം സ്വദേശി ഉണ്ണികൃഷ്ണനെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.

നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലുള്ള ബാറില്‍ വച്ച്‌ വൈകുന്നേരം ആറോടെയാണ് സംഭവം. രാവിലെ മുതല്‍ ഇരുവരും മദ്യപിച്ചിരുന്നു. വൈകുന്നേരം കൈകഴുകുന്നതിനിടെ ദേഹത്ത് വെള്ളം വീണെന്നാരോപിച്ച്‌ വാക്കേറ്റമുണ്ടായി. ഇതിനിടെ ഉണ്ണികൃഷ്ണന്‍ കയ്യില്‍ കരുതിയിരുന്ന ചെറിയ കത്തി ഉപയോഗിച്ച്‌ റോബിന്‍സിന്റെ കഴുത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു.

കഴുത്തില്‍ രണ്ടും വയറില്‍ ഒരു മുറിവുകളുണ്ട്. റോബിൻസണെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാര്‍ അധികൃതര്‍ അറിയിച്ചതനുസരിച്ച്‌ പോലീസെത്തിയപ്പോള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ പിന്തുടര്‍ന്നെത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ വച്ച്‌ പ്രതിയെ പിടികൂടുകയായിരുന്നു.