ലഹരി ഉപയോഗത്തിലൂടെ എച്ച്‌ഐവി പടര്‍ന്നത് 10 പേര്‍ക്ക്; വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന നടത്താനൊരുങ്ങി ആരോഗ്യ വകുപ്പ്


മലപ്പുറം: കുത്തിവെക്കുന്ന ലഹരി ഉപയോഗത്തിലൂടെ പത്ത് പേര്‍ക്ക് എച്ച്‌ഐവി പടര്‍ന്ന മലപ്പുറം വളാഞ്ചേരിയില്‍ ക്യാമ്ബ് സംഘടിപ്പിച്ച്‌ കൂടുതല്‍ പരിശോധന നടത്താനുള്ള ആലോചനയിലാണ് ആരോഗ്യ വകുപ്പ്.അടുത്ത മാസം ആദ്യത്തോടെ ക്യാമ്ബ് നടത്തും. ഒറ്റപ്പെട്ട പരിശോധനയോട് ഇതര സംസ്ഥാന തൊഴിലാളികളടക്കമുള്ളവര്‍ സഹകരിക്കാത്തതാണ് ആരോഗ്യ വകുപ്പിനെ കുഴക്കുന്നത്.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയത്. ഇതില്‍ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്ക്രീനിംഗിന്റെ ഭാഗമായ ഒരാള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചതോടെയാണ്, ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്. പിന്നാലെ ഇവരില്‍ നടത്തിയ പരിശോധനയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒമ്ബത് പേർക്ക് കൂടി എച്ച്‌ഐവി സ്ഥിരീകരിക്കുകയായിരുന്നു. ഒരേ സിറിഞ്ച് ഉപയോഗിച്ചുള്ള ലഹരി ഉപയോഗമാണ് രോഗബാധയ്ക്ക് പിന്നിലെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തി. എച്ച്‌ഐവി രോഗബാധിതരായ പത്ത് പേരും പ്രത്യേക നിരീക്ഷണത്തിലാണ്. ജില്ലയില്‍ മറ്റ് ഭാഗങ്ങളില്‍ ഇത്തരത്തില്‍ രോഗ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ആരോഗ്യവകുപ്പ് പരിശോധിക്കുന്നുണ്ട്.