സൗദി-ഒമാൻ അതിര്‍ത്തിയില്‍ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന് പേര്‍ മരിച്ചു


റിയാദ്: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന് പുറപ്പെട്ട മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയില്‍ അപകടത്തില്‍പ്പെട്ട് കുട്ടികളടക്കം മൂന്ന് മരണം.രിസാല സ്റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട് കാപ്പാട് സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്ബറം സ്വദേശി മിസ്‌അബ് കൂത്തുപറമ്ബ് എന്നിവരും കുടുംബാംഗങ്ങളുമാണ് ഒമാൻ-സൗദി അതിർത്തിയായ ബത്ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബിന്‍റെ ഭാര്യ സഹ്ല (30), മകള്‍ ആലിയ (7), മിസ്‌അബിന്‍റെ മകന്‍ ദഖ്വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികള്‍ അപകടസ്ഥലത്തും സഹ്ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്‌അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയില്‍ ചികിത്സയിലാണ്. മിസ്അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകീട്ട് നോമ്ബ് തുറന്നശേഷം മസ്ക്കറ്റില്‍നിന്ന് പുറപ്പെട്ട കുടുംബങ്ങള്‍ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത് തങ്ങി വിശ്രമിച്ചു. ശനിയാഴ്ച വൈകീട്ട് നോമ്ബ് തുറന്നശേഷം സൗദിയിലേക്ക് യാത്ര തുടർന്നു. ബത്ഹ അതിർത്തിയിലെത്തിയ ഞായറാഴ്ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്.