നിധി തിവാരി പ്രധാനമന്ത്രിയുടെ പുതിയ പേഴ്സണല്‍ സെക്രട്ടറി, എത്തുന്നത് മോദിയുടെ മണ്ഡലത്തില്‍ നിന്ന്


ദില്ലി: ഇന്ത്യൻ വിദേശകാര്യ സർവീസിലെ 2014 ബാച്ച്‌ ഉദ്യോഗസ്ഥയായ നിധി തിവാരിയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും.നിലവില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയാണ് നിധി. നിധിയെ പ്രധാനമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കുന്ന ഉത്തരവ് പേഴ്‌സണല്‍ & ട്രെയിനിംഗ് വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
മാർച്ച്‌ 29നാണ് പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.

ഈ തസ്തികയിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥയാകും നിധി. 2014 മുതല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റില്‍ പ്രതിനിധീകരിക്കുന്ന മണ്ഡലമായ വാരണാസിയിലെ മെഹ്മുർഗഞ്ച് സ്വദേശിയാണ് നിധി. സിവില്‍ സർവീസസ് പരീക്ഷ പാസാകുന്നതിന് മുമ്ബ്, വാരണാസിയില്‍ അസിസ്റ്റന്റ് കമ്മീഷണർ (കൊമേഴ്‌സ്യല്‍ ടാക്സ്) ആയി ജോലി ചെയ്തിരുന്നു. യൂണിയൻ പബ്ലിക് സർവീസസ് കമ്മീഷൻ നടത്തിയ പരീക്ഷയില്‍ 96-ാം റാങ്ക് നേടി ഐഎഎസ് സ്വന്തമാക്കി.

പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേരുന്നതിന് മുമ്ബ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിരായുധീകരണ, അന്താരാഷ്ട്ര സുരക്ഷാ കാര്യ വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. 2022-ല്‍ അവർ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അണ്ടർ സെക്രട്ടറിയായി ജോലി ചെയ്തു. 2023-ല്‍ ഡെപ്യൂട്ടി സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിദേശ, സുരക്ഷാ വിഭാഗത്തില്‍ സേവനമനുഷ്ഠിച്ച നിധി വിദേശകാര്യം, സുരക്ഷ, ആണവോർജം തുടങ്ങിയ മേഖലകളുടെ ചുമതല വഹിച്ചു.

അന്താരാഷ്ട്ര ബന്ധങ്ങളിലെ അവരുടെ വൈദഗ്ദ്ധ്യം ഒരു പ്രധാന പങ്ക് വഹിക്കാൻ അവരെ സഹായിച്ചു, അവർ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് നേരിട്ട് റിപ്പോർട്ട് ചെയ്തു. ഇന്ത്യ ജി 20 പ്രസിഡന്റ് ആയിരുന്നപ്പോള്‍ അവരുടെ ആഴത്തിലുള്ള അറിവ് നിർണായകമാണെന്ന് തെളിഞ്ഞു.