ചക്രവാതചുഴി രൂപപ്പെട്ടു, വേനലിലെ ആദ്യ ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുന്നു; 11 ജില്ലകളില്‍ ഇടിമിന്നല്‍ മഴ സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടു കൂടിയ വേനല്‍ മഴക്ക് സാധ്യത. മധ്യ തെക്കൻ ജില്ലകളിലും വടക്കൻ ജില്ലകളുടെ മലയോര മേഖലയിയിലുമാണ് കൂടുതല്‍ മഴ സാധ്യത.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ 11 ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ന്യൂന മർദ്ദ സാധ്യത

അതിനിടെ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമർദ്ദ സാധ്യതയും രൂപപ്പെട്ടിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍കടലിലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിലാണ് ന്യൂന മർദ്ദം രൂപപ്പെടുന്നത്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചക്രവാത ചുഴി സീസണിലെ ആദ്യ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് വ്യക്തമാകുന്നത്.

യെല്ലോ അലർട്ട്

06/04/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ഇടിമിന്നല്‍ ജാഗ്രതാ നിർദേശം

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (06/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും; നാളെ (07/04/2025) ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (06/04/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.