കൃഷ്ണപ്രിയയുടെ അച്ഛൻ ശങ്കരനാരായണൻ വിടവാങ്ങി


മലപ്പുറം: കൃഷ്ണപ്രിയയുടെ അച്ഛൻ എന്ന് പറഞ്ഞാല്‍ കേരളം ഓർക്കുന്ന മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണൻ നിര്യാതനായി.വാർധക്യ സഹജമായ അസുഖങ്ങള്‍ കാരണം സ്വവസതിയില്‍ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. 75 വയസായിരുന്നു.

അത്രപെട്ടെന്നൊന്നും കേരളത്തിന് മറക്കാൻ കഴിയാത്ത സംഭവമായിരുന്നു കൃഷ്ണപ്രിയ കൊലക്കേസ്. 2001 ഫെബ്രവരി ഒൻപതിന് ഏഴാം ക്ലാസില്‍ പഠിക്കുന്ന കൃഷ്ണപ്രിയ സ്‌കൂള്‍ വിട്ടു വരുന്ന വഴി അയല്‍വാസിയായ എളങ്കൂർ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. 2002 ജൂലായ് 27ന് ജാമ്യത്തിലിറങ്ങിയ പ്രതിയെ പിതാവ് ശങ്കരനാരായണൻ വെടിവെച്ച്‌ കൊലപ്പെടുത്തി. മഞ്ചേരി സെഷൻസ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിനാണ് ശിക്ഷിച്ചെങ്കിലും 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. മൃതശരീരം വീണ്ടെടുക്കുന്നതില്‍ പോലീസിനു വീഴ്ച പറ്റിയെന്നും ക്രിമിനല്‍ സ്വഭാവമുള്ള പ്രതിയ്ക്ക് മറ്റുശത്രുക്കളും ഉണ്ടാകുമെന്നും കാണിച്ചാണ് കോടതി അന്ന് അദ്ദേഹത്തെ വെറുതെ വിട്ടത്.

കൃഷ്ണപ്രിയ മരിച്ചശേഷം കണ്ണീരില്ലാതെ അച്ഛൻ ഉറങ്ങിയില്ല. മരിക്കുന്നത് വരെ തന്റെ ഓമന മകളായ കൃഷ്ടപ്രിയയെ കുറിച്ചാണ് സംസാരമെന്നും അയല്‍വാസികള്‍ പറയുന്നു. രണ്ട് ആണ്‍മക്കള്‍ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകളായ കൃഷ്ണപ്രിയ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ 37 വയസുണ്ടായിരുന്നേനെ. ശങ്കരനാരായണന്റെ തൊട്ടടുത്ത് തന്നെയായിരുന്നു പ്രതി മുഹമ്മദ് കോയയുടെയും വീട്. പ്രസാദ്, പ്രകാശ് എന്നിവരാണ് മക്കള്‍.