സിസിടിവികള്‍ നശിപ്പ് കടകളില്‍ കയറി മോഷണം, വീട്ടില്‍പ്പോയി സുഖനിദ്ര, 17 ല്‍ അധികം കേസുകള്‍; കയ്യോടെ പൊക്കി പൊലീസ്


തിരുവനന്തപുരം: കല്ലറയില്‍ അഞ്ച് കടകള്‍ കുത്തിത്തുറന്നു മോഷണ നടത്തിയ കേസില്‍ കുപ്രസിദ്ധ മോഷ്ടാവ് മടവൂർ മുട്ടയം തുമ്ബോട് സ്വദേശി സനോജ്(49) അറസ്റ്റില്‍.ചൊവ്വാഴ്ച പുലർച്ചെ കല്ലറ എആർഎസ് ജങ്ഷനുസമീപമുള്ള ശ്രീലക്ഷ്മി പൂക്കട, സമീപത്തുതന്നെയുള്ള ശരവണ പടക്കക്കട, ഫാമിലി പ്ലാസ്റ്റിക്, ജൻ ഔഷധി മെഡിക്കല്‍ സ്റ്റോർ, തോട്ടത്തില്‍ ഫൈനാൻസിയേഴ്‌സ് എന്നിവിടങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്.

പടക്കക്കടയില്‍ നിന്ന്‌ നാലായിരം രൂപയും മെഡിക്കല്‍ സ്റ്റോറില്‍നിന്ന് ഒരു ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. പൂക്കടയില്‍നിന്നും പണം നഷ്ടമായിട്ടുണ്ട്. ഫാമിലി പ്ലാസ്റ്റിക്കില്‍ സാധനങ്ങള്‍ അടുക്കിവെച്ചിരുന്നതിനാല്‍ ക്യാഷ് കൗണ്ടറിനടുത്തേക്ക് എത്താൻ കഴിഞ്ഞില്ല. ഇവിയുണ്ടായിരുന്ന സിസിടിവി ക്യാമറ ഇളക്കി മാറ്റിയശേഷമാണ് അകത്ത് കടന്നത്. പാങ്ങോട് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തിയതില്‍ നിന്നും സിസിടിവി നശിപ്പിക്കാനായി എത്തിയ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഇത് പരിശോധിച്ചപ്പോഴാണ് മോഷണക്കേസുകളില്‍ പ്രതിയായ സനോജ് ആണെന്ന് വ്യക്തമായത്. മോഷണത്തിന് ശേഷം വീട്ടില്‍ പോയി കിടന്നുറങ്ങുന്ന ശൈലിയാണ് ഇയാളുടേതെന്നതിനാല്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ ആളും വീട്ടിലുണ്ടായിരുന്നു. വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തതെന്ന് പാങ്ങോട് പൊലീസ് പറഞ്ഞു. സബ് ഇൻസ്പെക്റ്റർ വിജിത് കെ.നായരുടെ നേതൃത്വത്തിലാണ് പ്രതിയെ കുടുക്കിയത്. ഇയാള്‍ക്കെതിരെ പാങ്ങോട് സ്റ്റേഷനില്‍ മാത്രം 17 കേസുകളുണ്ടെന്നും മറ്റ് സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളുള്ളയാളാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. ശിക്ഷാ കാലാവധി പൂർത്തിയായാല്‍ വീണ്ടും മോഷണത്തിനിറങ്ങുന്നതാണ് ഇയാളുടെ രീതിയെന്നും പൊലീസ് അറിയിച്ചു.