കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കൂടുതല്‍ വിദ്യാർത്ഥികളെ പ്രതികളെ ചേർക്കാൻ കഴിയുമോ എന്നതില്‍ പൊലീസ് നിയമോപദേശം തേടും.അക്രമം നടത്താൻ ആഹ്വാനം നടത്തിയവരില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നിയമോപദേശം തേടാനുള്ള നീക്കം. കേസില്‍ മെയ് അവസാനത്തോടെയാണ് കുറ്റപത്രം സമർപ്പിക്കുക. കൊലപാതകത്തില്‍ മുതിർന്നവരുടെ പങ്കിന് തെളിവ് ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം അറിയിച്ചു.
കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാർത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്സർവേഷൻ ഹോമിലാണ്. ഇവരുടെ ജാമ്യാപേക്ഷ നെരത്തെ കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളിയിരുന്നു. എളേറ്റില്‍ വട്ടോളി എം ജെ ഹയർസെക്കൻഡറി സ്കൂള്‍ പത്താംതരം വിദ്യാർഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. താമരശ്ശേരിയില്‍ ഷഹബാസ് ഉള്‍പ്പെടുന്ന എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും തമ്മില്‍ ട്യൂഷൻ സെന്‍ററിലെ കലാപരിപാടിയെ ചൊല്ലി സംഘര്‍ഷം ഉണ്ടായിരുന്നു. സംഘർഷത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഷഹബാസിനെ ക്രൂരമായി മര്‍ദിച്ചു.
നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും വെന്‍റിലേറ്റര്‍ സഹായത്തോടെ ഒരു ദിവസം മാത്രമാണ് ഷഹബാസിന്‍റെ ജീവൻ നിലനിർത്താൻ ആയത്.