നിലമ്ബൂരില്‍ മത്സരിക്കണോ, ബിജെപിയില്‍ 2 അഭിപ്രായം; തെരഞ്ഞെടുപ്പ് ജനത്തിന് മേല്‍ കെട്ടിവച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍


തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ നിലമ്ബൂരില്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ ബിജെപിയില്‍ രണ്ട് അഭിപ്രായം. നിലമ്ബൂരിലേത് അടിച്ചേല്പിച്ച തെരഞ്ഞെടുപ്പ് എന്നാണ് പാർട്ടി വിലയിരുത്തല്‍.ആർക്കും ഗുണം ചെയ്യാത്ത തെരഞ്ഞെടുപ്പാണെന്നും തദ്ദേശ തെരഞ്ഞെടുപ്പിലാണ് ശ്രദ്ധ വേണ്ടതെന്നും യോഗത്തില്‍ അഭിപ്രായം ഉയർന്നു. മത്സരിച്ചില്ലെങ്കില്‍ വിവാദം ആകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിലപാടെടുത്തു. ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ ഓണ്‍ലൈൻ കോർ കമ്മിറ്റിയിയില്‍ അന്തിമ തീരുമാനം ആയില്ല.

ദേശീയ നേതൃത്വത്തോട് ആലോചിച്ചു അന്തിമ തീരുമാനം എടുക്കാനും, എൻഡിഎ യോഗത്തില്‍ വിഷയം ചർച്ച ചെയ്യാനും കോർ കമ്മിറ്റി തീരുമാനിച്ചു. ജൂണ്‍ 19 ന് നടക്കാൻ പോകുന്ന നിലമ്ബൂർ ഉപതെരഞ്ഞെടുപ്പ് കേരള ജനതയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച തെരഞ്ഞെടുപ്പ് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ പറഞ്ഞു. കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തെരഞ്ഞെടുപ്പാണ് നിലമ്ബൂരില്‍ നടക്കാൻ പോകുന്നത്. അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനമാണ് നിലമ്ബൂരില്‍ കാണുന്നത്. അല്ലാതെ വോട്ടർമാർ ആഗ്രഹിച്ച തെരഞ്ഞെടുപ്പ് അല്ല. ഇത് അവർക്കു മുകളില്‍ കെട്ടിവെച്ചതാണ്. ഒരു വ്യക്തിയുടെ മാത്രം സ്വാർത്ഥ താല്‍പര്യത്തിന്റെ ഫലമാണ്.

ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഏതാനും മാസം കഴിഞ്ഞ് നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ വരികയാണ്. അതുകൊണ്ടുതന്നെ ആരെങ്കിലും വിജയിച്ചാലും കേരളത്തിന് ഒരു മാറ്റവും സൃഷ്ടിക്കാൻ കഴിയില്ല. ഒരു ഗുണവും ഉണ്ടാവാത്ത തിരഞ്ഞെടുപ്പാണിത്. കേവലം മൂന്നാംകിട രാഷ്ട്രീയത്തിന്റെ ഫലമാണ്. പക്ഷേ കേരളത്തിലെ വികസന മുരടിപ്പും സ്വജനപക്ഷപാതവും നിലമ്ബൂരിലെ ജനങ്ങള്‍ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതവും ഈ തിരഞ്ഞെടുപ്പില്‍ എൻഡിഎ ചർച്ച ചെയ്യും. നിലമ്ബൂർ ഉപതെരഞ്ഞെടുപ്പില്‍ എന്ത് നിലപാട് സ്വീകരിക്കണം എന്നത് ബിജെപിയുടെയും എൻഡിഎ ഘടക കക്ഷിക്കളുടേയും യോഗം ചേർന്ന് തീരുമാനിക്കും, ബിജെപി അധ്യക്ഷൻ പറഞ്ഞു.