നിലമ്ബൂരില്‍ സമ്മര്‍ദ്ദം ശക്തമാക്കി തൃണമൂല്‍; കൂറ്റൻ ഫ്ല‌ക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു; പിവി അൻവര്‍ തുടരുമെന്ന് പ്രഖ്യാപനം


മലപ്പുറം: നിലമ്ബൂരില്‍ പിവി അൻവറിന്റെ കൂറ്റൻ ബോർഡുകള്‍ അനുയായികള്‍ സ്ഥാപിച്ചു. നിലമ്ബൂരിന്റെ സുല്‍ത്താൻ പിവി അൻവർ തുടരും എന്ന് എഴുതിയ ബോ‍ർഡുകളാണ് സ്ഥാപിച്ചത്.മലയോര ജനതയുടെ പ്രതീക്ഷ, ജനങ്ങള്‍ കൂടെയുണ്ട് എന്നും ബോർഡിലുണ്ട്. വഴിക്കടവ്, ചുങ്കത്തറ പ്രദേശങ്ങളില്‍ ആണ് ഇപ്പോള്‍ ബോർഡ്‌ വച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരിലാണ് ബോർഡുകള്‍.
പിവി അൻവറിനെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. അൻവർ മുന്നണിയില്‍ വേണ്ടെന്ന് സതീശൻ ഒറ്റയ്ക്ക് തീരുമാനിക്കേണ്ടെന്ന് കെ സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. നിലമ്ബൂര്‍ തെരഞ്ഞെടുപ്പില്‍ അൻവർ നിർണായക ശക്തിയാണ്. അൻവറിന്റെ കയ്യിലുള്ള വോട്ട് യുഡിഎഫിന് കിട്ടിയില്ലെങ്കില്‍ അത് തിരിച്ചടിയാകുമെന്നും ഇക്കാര്യം വിഡി സതീശനുമായി സംസാരിക്കുമെന്നും സുധാകരൻ പ്രതികരിച്ചു.
അൻവറും കോണ്‍ഗ്രസും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ മുൻകൈയില്‍ കൂടുതല്‍ നീക്കങ്ങള്‍ നടക്കുന്നുണ്ട്. കുഞ്ഞാലിക്കുട്ടി കെസി വേണുപോലുമായി സംസാരിച്ചു. പ്രശ്ന പരിഹാരത്തിന് വഴി നിർദേശിക്കണമെന്ന് കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. അൻവർ കെസി വേണുഗോപാലുമായി കൂടിക്കാഴ്ച്ച നടത്താനും സാധ്യതയുണ്ട്.
എസ്‍ഡിപിഐ മലപ്പുറം ഉപാധ്യക്ഷൻ അഡ്വ. സാദിഖ് നടുത്തൊടി ഉപതെരഞ്ഞെടുപ്പില്‍ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിക്കും. ഇതോടെ രണ്ട് പേരാണ് മത്സര രംഗത്തേക്ക് വന്നിരിക്കുന്നത്. എല്ലാ ബൂത്തിലും പ്രവര്‍ത്തകരുണ്ട്.കേരളത്തിലെ മൂന്ന് മുന്നണികളോടും പ്രത്യേക മമതയോ വിദ്വേഷവുമില്ലെന്നും എസ്ഡിപിഐ നേതൃത്വം വ്യക്തമാക്കി.