കോഴിക്കോട് സെക്സ് റാക്കറ്റ് കേസില്‍ മുഖ്യപ്രതിയുമായി പൊലീസുകാര്‍ക്ക് സാമ്പത്തിക ഇടപാട്

കോഴിക്കോട്: മലാപ്പറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പൊലീസുകാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. മുഖ്യപ്രതി ബിന്ദുവുമായി പൊലീസുകാര്‍ സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ഇടപാടിന്റെ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വിജിലന്‍സിലെയും സിറ്റി പൊലീസ് കണ്‍ട്രോള്‍ റൂമിലെയും പൊലീസ് ഡ്രൈവര്‍മാര്‍ക്കെതിരെയാണ് അന്വേഷണം. ഒരു എക്സൈസ് ഉദ്യോഗസ്ഥനും റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യവും അന്വേഷണ സംഘം പരിശോധിക്കും.

പൊലീസുകാര്‍ക്കെതിരെ നേരത്തെ തന്നെ ഡിസിപിക്ക് പരാതി ലഭിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തന്നെ സെക്സ് റാക്കറ്റുമായി ബന്ധമുളള പൊലീസുകാരെ കുടുക്കുന്നതിനുളള നടപടികള്‍ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ 6 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേര്‍ പിടിയിലായിരുന്നു. മുഖ്യപ്രതിയായ ബിന്ദുവിന്റെ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊലീസുകാരും ബിന്ദുവും സാമ്പത്തിക ഇടപാടു നടത്തിയതിന്റെയും ഫോണ്‍ കോളുകളുടെയും വിവരങ്ങള്‍ ലഭിച്ചു. ഈ പൊലീസുകാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നാണ് വിവരം.

ബിന്ദുവാണ് സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പുകാരിയെന്ന് പൊലീസ് പറഞ്ഞിരുന്നു. ബിന്ദു നേരത്തേയും ഇത്തരത്തില്‍ സെക്സ് റാക്കറ്റ് കേന്ദ്രം നടത്തിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിരുന്നു. ബിന്ദു ഒഴികെയുള്ള പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ബിന്ദു നിലവില്‍ റിമാന്‍ഡിലാണ്.

ജൂണ്‍ ആറിനാണ് മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാര്‍ട്ട്മെന്റില്‍ നടക്കാവ് പൊലീസ് നടത്തിയ റെയ്ഡില്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ അറസ്റ്റിലായത്. അപ്പാര്‍ട്ട്മെന്റില്‍ സെക്സ് റാക്കറ്റ് കേന്ദ്രം പ്രവര്‍ത്തിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് റെയ്ഡ്. കോഴിക്കോട് സ്വദേശിയുടേതായിരുന്നു അപ്പാര്‍ട്ട്മെന്റ്. ഒന്നരമാസം മുന്‍പായിരുന്നു ഇവിടെ സ്ത്രീകള്‍ എത്തി തുടങ്ങിയത്. പ്രധാനമായും തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നായിരുന്നു സ്ത്രീകള്‍ ഇവിടെ എത്തിയിരുന്നത്. ഫ്ളാറ്റ് ഉടമയ്ക്ക് പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു സംഘം വാടക നല്‍കിയിരുന്നത്.