യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത; അടിസ്ഥാനരഹിതമെന്ന് കേന്ദ്ര ധനമന്ത്രാലയം

ന്യൂഡല്‍ഹി: യുപിഐ ഇടപാടുകള്‍ക്ക് പിഴ ചുമത്തുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രം. യുപിഐ ഇടപാടുകള്‍ക്ക് മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആര്‍) ചുമത്തുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ പിഴ ചുമത്താന്‍ തീരുമാനിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നത്.

 

ഇത്തരം അടിസ്ഥാനരഹിതവും തെറ്റായതുമായ വാര്‍ത്തകള്‍ പൗരന്മാര്‍ക്കിടയില്‍ സംശയവും ഭയവും സൃഷ്ടിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 3,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് എംഡിആര്‍ പുനഃസ്ഥാപിക്കാന്‍ ഒരുങ്ങുന്നതായായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായത്. ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡ്-യുപിഐ വഴി പണം സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ബാങ്കുകള്‍ക്കും യുപിഐ സേവനദാതാക്കള്‍ക്കും നെറ്റ്വര്‍ക്ക് ദാതാക്കള്‍ക്കും നല്‍കേണ്ട തുകയാണ് എംഡിആര്‍.

2020 മുതല്‍ രാജ്യത്ത് യുപിഐ ഇടപാടുകള്‍ക്ക് എംഡിആര്‍ ഈടാക്കുന്നില്ല. എന്നാല്‍ യുപിഐ ഇടപാടുകള്‍ കുത്തനെ ഉയര്‍ന്നതിന് പിന്നാലെ, യുപിഐ സംവിധാനം സജ്ജമാക്കുന്നതിനായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്നതായി സേവനദാതാക്കള്‍ സര്‍ക്കാറിനെ അറിയിച്ചിരുന്നു.20 ലക്ഷത്തിന് മുകളില്‍ വാര്‍ഷിക വരുമാനമുള്ള വ്യാപാരികളില്‍നിന്ന് 0.3 ശതമാനം എംഡിആര്‍ ഈടാക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍, സ്വീകരിക്കുന്ന തുകയുടെ അടിസ്ഥാനത്തില്‍ ഫീസ് ഈടാക്കിയാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിലപാട്. രാജ്യത്തെ ഡിജിറ്റല്‍ പണമിടപാടുകളില്‍ 80 ശതമാനവും യുപിഐ മുഖേനയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.