കാട്ടാന ആക്രമണത്തിൽ അല്ല സീത മരിച്ചത്: കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഭർത്താവ് കസ്റ്റഡിയിൽ

ഇടുക്കി: പീരുമേട്ടില്‍ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് കണ്ടെത്തല്‍. സീത കൊല്ലപ്പെട്ടതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഭര്‍ത്താവ് ബിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ പൊലീസിന് നേരത്തെ സംശയമുണ്ടായിരുന്നു. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് വന്നതോടെയാണ് കൊലപാതകം എന്ന് സ്ഥിരീകരിച്ചത്.

അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്ന് പൊലീസ് പറയുന്നു. കൃത്യമായ ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ടായിരുന്നു. പൊലീസിനുണ്ടായ സംശയമാണ് മരണം കൊലപാതകമാണെന്നതിലേയ്ക്ക് എത്തിച്ചേരുന്നത്. സീതയുടെ ശരീരത്തില്‍ കാട്ടാന ആക്രമിച്ചതിന്റെ വലിയ മുറിപ്പാടുകളൊന്നും കാണാത്തത് കൊണ്ട് തന്നെ പൊലീസിന് സംശയമുണ്ടായിരുന്നു.

സീതയെ ശക്തമായി അടിക്കുകയും തല രണ്ട് തവണ നിലത്ത് അടിക്കുകയും ചെയ്തിട്ടുണ്ട്. സീതയെ പാറയിലൂടെ വലിച്ചിഴച്ചു. ഇരുഭാഗത്തെയും ആറ് വാരിയെല്ലുകള്‍ക്ക് പരിക്കുണ്ട്. മൂന്ന് വാരിയെല്ലുകള്‍ ശ്വാസകോശത്തിലേക്ക് തറച്ച് കയറിയെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ വ്യക്തമാകുന്നുണ്ട്. ശരീരത്തില്‍ പുറത്ത് തലയില്‍ മാത്രമേ പരിക്കുള്ളു. പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ട് നല്‍കിയിട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സമയത്ത് ബിനുവിനോട് എത്തിച്ചേരാന്‍ പൊലീസ് ആവശ്യപ്പെട്ടിരുന്നു.

രണ്ട് മക്കളും ഭാര്യയും കൂടി ഉച്ചയോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴാണ് ആക്രമണമെന്നായിരുന്നു ബിനു പറഞ്ഞത്. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതിന് പിന്നാലെയാണ് കാട്ടാന ആക്രമണത്തില്‍ സീത കൊല്ലപ്പെട്ടതെന്ന വിവരം പുറത്ത് വന്നത്. തന്റെ മുന്നില്‍ വെച്ചാണ് കാട്ടാന കൊന്നതെന്ന് ബിനു ആദ്യം പറഞ്ഞിരുന്നു. കാട്ടാന തന്നെയും ആക്രമിച്ചെന്നും വാരിയെല്ലിന് വേദനയുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ശബ്ദം കേട്ടെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്നത് കണ്ടതെന്നും ബിനു പറഞ്ഞു. ഇത് പൊലീസില്‍ സംശയമുണ്ടാക്കി. സംഭവത്തില്‍ കുട്ടികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.