പണം നല്‍കാത്തതിന് മാതാവിനെയും സഹോദരിയെയും മര്‍ദ്ധിച്ച റസീന അറസ്റ്റില്‍ ; റസീന നിരവധി കേസുകളില്‍ പ്രതി

പണം നല്‍കാത്തതിന്റെ വിരോധത്തില്‍ മാതാവിനെയും സഹോദരിയെയും വീട്ടില്‍ കയറി ആക്രമിച്ച യുവതി അറസ്റ്റില്‍. തലശ്ശേരി സ്വദേശി റസീനയെയാണ് ധര്‍മടം പൊലീസ് പിടികൂടിയത്. മദ്യപിച്ച് നടുറോഡില്‍ ബഹളമുണ്ടാക്കിയതിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് തലശ്ശേരി വടക്കുമ്പാട് സ്വദേശിനിയായ റസീന.

കണ്ണൂരിലെ വിവിധ സ്റ്റേഷനുകളിലായി അഞ്ചിലധികം കേസുകളിലെ പ്രതിയായ റസീനക്കെതിരായ പുതിയ കേസ് കൂളി ബസാറിലെ സഹോദരിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം കാട്ടിയതിനാണ്. ചൊവ്വാഴ്ചയാണ് സംഭവം. വീട്ടിലെത്തിയ റസീന ഉമ്മയോട് പണം ചോദിച്ചു. നല്‍കാതിരുന്നപ്പോള്‍ മുടി പിടിച്ചുവലിച്ചു. തടയാനെത്തിയ സഹോദരിയെ തൂക്കുപാത്രം കൊണ്ട് അടിച്ചു. ചപ്പാത്തി പരത്തുന്ന പലക കൊണ്ട് അവരുടെ പതിനഞ്ചുകാരി മകളെ തല്ലി. മാര്‍ബിള്‍ കഷ്ണമെടുത്ത് വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. കാറിന്റെ ഗ്ലാസും അടിച്ചുപൊളിച്ചു.

സഹോദരി ധര്‍മടം പൊലീസില്‍ വിളിച്ചു. പൊലീസ് സംഘമെത്തി. പിടികൂടാന്‍ ശ്രമിച്ച വനിതാ പൊലീസിനെ റസീന തളളി വീഴ്ത്തി. ബലം പ്രയോഗിച്ചാണ് ഇവരെ പിടികൂടിയത്. റസീനയുടെ അക്രമം ഇതാദ്യമല്ല. മാഹി പന്തക്കലില്‍ 2022 നവംബറില്‍ മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയിരുന്നു. അന്ന് നാട്ടുകാരെ അസഭ്യം പറയുകയും ചോദ്യം ചെയ്ത യുവാവിന്റെ ഫോണ്‍ എറിഞ്ഞുടയ്ക്കുകയും ചെയ്തിരുന്നു.

2023 ഡിസംബറില്‍ തലശ്ശേരി കീഴ്വന്തി മുക്കില്‍ മദ്യപിച്ച് സുഹൃത്തിനൊപ്പമെത്തി അക്രമം നടത്തിയതിനാണ് മറ്റൊരു കേസ്. അന്ന് തന്നെ കസ്റ്റഡിയിലെടുത്ത വനിതാ എസ്‌ഐയെ റസീന ആക്രമിച്ചു.