Fincat

’75 വയസ് കഴിഞ്ഞാല്‍ വിരമിക്കണം’: ചര്‍ച്ചയായി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം, മോദിക്കെതിരെയെന്ന് പ്രതിപക്ഷം

75 വയസ് കഴിഞ്ഞാല്‍ നേതാക്കള്‍ വിരമിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം ചര്‍ച്ചയാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെപ്റ്റബറില്‍ 75 വയസ് പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് ഈ പരാമര്‍ശം. നാഗ്പൂരിലെ ഒരു പുസ്തക പ്രകാശന വേദിയിലായിരുന്നു അദ്ദേത്തിന്റെ പരാമര്‍ശം.

’75 വയസായാല്‍, അതിനര്‍ത്ഥം എല്ലാം മതിയാക്കണം എന്നാണ്. മറ്റുള്ളവര്‍ക്ക് വഴി മാറിക്കൊടുക്കണം’ എന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രതികരണം. ഈ പരാമര്‍ശം വരുന്ന സെപ്റ്റംബറില്‍ 75 വയസ് പൂര്‍ത്തിയാകുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയെന്നാണ് പ്രതിപക്ഷ വാദം.

പ്രതികരണങ്ങളുമായി നിരവധി പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. എല്‍ കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നടപ്പാക്കിയ നിര്‍ബന്ധിത വിരമിക്കല്‍ മോദിക്കും ബാധകമാക്കുമോയെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ചോദിച്ചു.

പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകര്‍ത്താക്കള്‍ ഇതില്‍പ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് അഭിഷേക് സിങ്വി പ്രതികരിച്ചത്.