ഖത്തറിൽ താപനില ഉയരും; സീസണിലെ ചൂടേറിയ ദിവസങ്ങൾക്ക് തുടക്കമായി
ദോഹ: ഖത്തറില്‍ വേനൽക്കാലത്തെ ഏറ്റവും ചൂടേറിയ ജംറത്ത് അൽ ഖൈസ് സീസൺ ബുധനാഴ്ച ആരംഭിച്ചു. ഖത്തർ കലണ്ടർ ഹൗസ് എക്സിക്യൂട്ടിവ് ഡയറക്ടർ എൻജിനീയർ ഫൈസൽ അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസൺ 39 ദിവസം നീണ്ടുനിൽക്കും. അൽ ജൗസ അൽ തന്യ, അൽ മുർസം, അൽ കിലൈബെയ്ൻ എന്നീ മൂന്ന് ചെറു സീസണുകൾ ഉൾപ്പെടുന്നതാണ് ഈ കാലയളവ്. ഈ സമയത്ത് വേനൽക്കാലത്തെ ഏറ്റവും ഉയർന്ന താപനില അനുഭവപ്പെട്ടേക്കാം.
ചില സ്ഥലങ്ങളിൽ 50 ഡിഗ്രി വരെ താപനില ഉയരുമെന്നും അദ്ദേഹം അറിയിച്ചു. ഈ കാലയളവിൽ ഗൾഫ് മേഖലയിൽ ഹുമിഡിറ്റിയുടെ അളവ് ഉയരും. ഈ സീസണിൽ പകൽ സമയം കുറവായിരിക്കുകയും രാത്രി സമയം കൂടുതൽ നീണ്ടുനിൽക്കുകയും ചെയ്യും. ഈന്തപ്പന വിളവെടുപ്പിന് അനുകൂലമായ സമയമാണിത്. 2025 ഓഗസ്റ്റ് 24 ന് പ്രതീക്ഷിക്കുന്ന സുഹൈൽ നക്ഷത്രത്തിന്റെ ഉദയത്തോടെ സീസൺ അവസാനിക്കുമന്നും അൽ അൻസാരി വിശദീകരിച്ചു.