Fincat

സൗദി പണ്ഡിതനെ കുത്തി കൊലപ്പെടുത്തിയ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

 

റിയാദ്: വീട്ടിനുള്ളിൽ കടന്നുകയറി സൗദി പണ്ഡിതനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ ഈജിപ്ഷ്യനായ പ്രതിയുടെ വധശിക്ഷ നടപ്പാക്കി. എഴുത്തുകാരനും യൂനിവേഴ്സിറ്റി പ്രഫസറും ഗവേഷകനും ഹദീസ് പണ്ഡിതനുമായ ഡോ. അബ്ദുൽ മാലിക് ഖാദിയാണ് കൊല്ലപ്പെട്ടത്. 80 വയസുള്ള വയോധികനായിരുന്നു അദ്ദേഹം. പ്രതിയായ മഹ്മൂദ് അൽ മുൻതസിർ അഹ്മദ് യൂസുഫിനെ 42 ദിവസത്തിനുള്ളിൽ ശിക്ഷക്ക് വിധേയനാക്കി അതിവേഗമാണ് നീതി നടപ്പാക്കിയത്.

ദമ്മാമിലെ കിങ് ഫഹദ് പെട്രോളിയം യൂനിവേഴ്സിറ്റിയിലെ ഇസ്ലാമിക് സ്റ്റഡീസ് വിഭാഗം മുൻ മേധാവിയായിരുന്ന ഡോ. ഖാദിയും ഭാര്യയും ദമ്മാമിലെ ദഹ്റാനിലാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ ജൂൺ അഞ്ചിനായിരുന്നു സംഭവം. തൊട്ടടുത്തുള്ള സൂപ്പർമാർക്കറ്റിലെ ഡെലിവറി ജീവനക്കാരനായ പ്രതിക്ക് പ്രഫസറെ നേരത്തെ പരിചയമുണ്ടായിരുന്നു. വീട്ടിൽ പ്രഫസറും ഭാര്യയും തനിച്ചാണെന്ന് അറിയുന്ന പ്രതി വാതിൽ തള്ളിത്തുറന്ന് അകത്തുകയറി ദമ്പതികളെ ആക്രമിക്കുകയായിരുന്നു.

 

16 തവണയാണ് പ്രഫസറെ കുത്തിയത്. സംഭവസ്ഥലത്ത് തന്നെ അദ്ദേഹം മരിച്ചു. ഭർത്താവിനെ അക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യ അദ്‌ല ബിന്ത് ഹമീദ് മർദിനിയെ മർദ്ദിക്കുകയും കത്തി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതര മുറിവേറ്റ അവർ ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല. 42 ദിവസമായി ദമ്മാമിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കൃത്യത്തിന് ശേഷം പ്രതി ആ വീട്ടിൽനിന്ന് 3,000 റിയാൽ മോഷ്ടിച്ചു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ കിഴക്കൻ പ്രവിശ്യാ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗം അന്വേഷണം പൂർത്തിയാക്കി കോടതിയിലെത്തിയ കേസിൽ വധശിക്ഷ വിധിച്ചു. ദമ്മാമിൽ വെച്ച് വ്യാഴാഴ്ചയാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്. മുൻകൂട്ടി ആസൂത്രണം നടത്തിയാണ് പ്രതി കൃത്യം നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.

വേഗത്തിലുള്ളതും നിർണായകവുമായ ഒരു നീതിന്യായ പ്രക്രിയയാണ് നടന്നതെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ പറഞ്ഞു. ദഹ്‌റാൻ നഗരത്തെയും പ്രത്യേകിച്ച് സൗദി അറേബ്യയെയും മുഴുവൻ പിടിച്ചുകുലുക്കിയ ഭയാനകമായ കുറ്റകൃത്യമായിരുന്നു ഇത്. കുറ്റകൃത്യത്തിെൻറ ഭീകരത കണക്കിലെടുക്കുമ്പോൾ അതിെൻറ പ്രത്യാഘാതങ്ങൾ രാജ്യത്തിനപ്പുറത്തേക്ക് വ്യാപിച്ചെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിരപരാധികളെ ആക്രമിക്കാനും അവരുടെ രക്തം ചിന്താനും സ്വത്ത് മോഷ്ടിക്കാനും ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കാനും ധൈര്യപ്പെടുന്ന ഏതൊരാൾക്കും ന്യായമായ ശിക്ഷയാണ് ഇതെന്നും ഇത് എല്ലാവർക്കും പാഠമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

 

കിങ് ഫഹദ് സർവകലാശാലയിലെ ഇസ്ലാമിക പഠന വകുപ്പിൽ പ്രഫസറും മേധാവിയുമായിരുന്ന ഖാദി, ധാർമികതയും ഉദാരതയും കുടുംബത്തോടും ബന്ധുക്കളോടും ദയയും വിദ്യാർത്ഥികളോട് വളരെ അടുപ്പവും സൂക്ഷിച്ചിരുന്ന രാജ്യത്താകെ അറിയപ്പെടുന്ന പണ്ഡിതനായിരുന്നു. ഹദീസ് മേഖലയിൽ പണ്ഡിതോചിതമായ സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ജോലിയിൽനിന്ന് വിരമിച്ചതിനുശേഷം പഠനം, എഴുത്ത് എന്നിവ തുടരുകയും ‘ദ എൻസൈക്ലോപീഡിയ ഓഫ് പ്രോഫെറ്റിക് ഹദീസ്’, ‘ദ ഓതേഴ്സ് ഓൺ ദ സുന്നത്ത് ആൻഡ് ബയോഗ്രഫി’ എന്നീ വിജ്ഞാനകോശ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് ഏറെ അറിയപ്പെടുന്ന ഒരു പണ്ഡിതനായിരുന്നു അദ്ദേഹം.