Fincat

സ്റ്റേഡിയത്തില്‍ നിന്നും ആറര ലക്ഷം രൂപയുടെ ജഴ്‌സി മോഷണം; സെക്യൂരിറ്റി ജീവനക്കാരൻ പിടിയില്‍


ഇന്ത്യൻ ക്രിക്കറ്റിന്റെ മക്കയെന്ന് വിളിക്കപ്പെടുന്ന കളി മൈതാനമാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയം. ഇപ്പോഴിതാ വാങ്കഡെ സ്റ്റേഡിയത്തിലെ ബിസിസിഐ യുടെ സ്റ്റോർ റൂമില്‍ കള്ളൻ കയറി എന്ന വാർത്തയാണ് പുറത്തുവരുന്നത്.മുഴുവൻ സമയ നിരീക്ഷണ സംവിധാനവും സുരക്ഷാ സംവിധാനവുമുള്ള സ്റ്റേഡിയത്തിലെ ഓഫീസ് മുറിയില്‍ കയറിയത് സുരക്ഷാ ചുമതലയുള്ള ജീവനക്കാരൻ തന്നെ എന്നതാണ് കൗതുകം.
6.52 ലക്ഷം രൂപയുടെ ഐ പി എല്‍ ജഴ്സികളാണ് ഇയാള്‍ ഇവിടെ നിന്ന് അടിച്ചുമാറ്റിയത്. സംഭവവുമായി ബന്ധപ്പെട്ട് സെക്യൂരിറ്റി മാനേജർ ഫാറൂഖ് അസ്‍ലം ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 13നായിരുന്നു സംഭവം. 261 ജഴ്സികള്‍ അടങ്ങിയ വലിയ ബോക്സാണ് അടിച്ചു മാറ്റിയത്. 2500 രൂപ വീതമായിരുന്നു ഈ ഔദ്യോഗിക ജഴ്‌സിയുടെ വില.

കഴിഞ്ഞ ദിവസങ്ങളില്‍ ഓഡിറ്റിങ്ങില്‍ ജഴ്സി സ്റ്റോക്കില്‍ കാര്യമായ കുറവ് കണ്ടെത്തിയതോടെ അധികൃതർ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് കളവ് കണ്ടെത്തിയത്. ശേഷം പൊലീസില്‍ പരാതി നല്‍കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.