Fincat

കവര്‍ച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവം; പ്രതി മുംബൈയില്‍ പിടിയില്‍


കോഴിക്കോട്: കവർച്ചാശ്രമത്തിനിടെ വയോധികയെ ട്രെയിനില്‍നിന്ന് തള്ളിയിട്ട സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്നയാള്‍ കസ്റ്റഡിയിലെന്ന് വിവരം.മുംബൈ പൻവേലില്‍വെച്ച്‌ ആർപിഎഫും റെയില്‍വേ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ മലയാളിയല്ലെന്നാണ് വിവരം. കസ്റ്റഡിയിലെടുത്തയാളെ വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലർച്ചെ ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്ബർക്ക ക്രാന്തി എക്സ്പ്രസില്‍നിന്നാണ് മോഷണശ്രമം തടയാൻശ്രമിച്ച വയോധികയെ തള്ളിയിട്ടത്. ട്രെയിനിലെ എസ്-1 സ്ളീപ്പർ കോച്ചില്‍ യാത്രചെയ്ത തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻവീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്. രണ്ട് ട്രാക്കുകള്‍ക്കിടയിലെ കരിങ്കല്‍ക്കൂനയ്ക്ക് മേലേക്ക് തെറിച്ചുവീണ യാത്രക്കാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. യാത്രക്കാരി വീണതിനുപിന്നാലെ മോഷ്ടാവ് തീവണ്ടിയില്‍നിന്ന് ചാടി ഓടിരക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ 4.50-ഓടെയായിരുന്നു സംഭവം.

പൻവേലില്‍നിന്ന് തൃശ്ശൂരിലേക്ക് സഹോദരൻ വർഗീസുമൊത്ത് (62) യാത്രചെയ്യുകയായിരുന്നു അമ്മിണി. കോഴിക്കോട് സ്റ്റേഷന് തെക്കുഭാഗത്ത് ഒരുകിലോമീറ്റർ അകലെ വട്ടാംപൊയില്‍ റെയില്‍വേ ഗേറ്റിന് സമീപത്തെ ട്രാക്കിലേക്കാണ് അമ്മിണി തെറിച്ചുവീണത്. മോഷ്ടാവ് കവർന്ന ബാഗില്‍ എണ്ണായിരം രൂപയും മൊബൈല്‍ഫോണുമാണ് ഉണ്ടായിരുന്നത്.