ഹരിപ്പാട് രണ്ട് കിലോ ഗ്രാമോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമബംഗാൾ മാൽഡാ സ്വദേശി അമീർ (29) ആണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കരിയിലകുളങ്ങര പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പശ്ചിമ ബംഗാളിൽ നിന്ന് ട്രെയിനിൽ ആലപ്പുഴയിൽ എത്തിയ ഇയാൾ ബസിൽ കാഞ്ഞൂർ ക്ഷേത്രത്തിന് സമീപത്ത് എത്തിയപ്പോഴാണ് പൊലീസിൻ്റെ മുന്നിൽപെട്ടത്.
സംശയം തോന്നിയ പൊലീസ് ഇയാളെ തടഞ്ഞുനിർത്തി ബാഗ് പരിശോധിച്ചപ്പോൾ ഇതിനകത്ത് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 1.963 കിലോഗ്രാം കഞ്ചാവാണ് ഇയാളുടെ കൈയ്യിലുണ്ടായിരുന്നത്. ചേപ്പാട്, ചിങ്ങോലി എന്നിവിടങ്ങൾ കേന്ദ്രമാക്കി കഞ്ചാവ് വിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കരിയിലകുളങ്ങര എസ് എച്ച് ഓ നിസാമുദ്ദീൻ, എസ് ഐ മാരായ ശ്രീകുമാരക്കുറുപ്പ്, നിരഞ്ജന ലാൽ, എ എസ് ഐ അനി, സിപിഓ അജീഷ്, ഹോം ഗാർഡ് ജയറാം എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.