തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ ഹർജി പിൻവലിക്കും. പൂനെ കോടതിയിലാണ് ജീവന് ഭീഷണിയെന്ന ഹർജി നൽകിയത്. രാഹുലിൻ്റെ അറിവോടെയല്ല അഭിഭാഷകൻ ഹർജി നൽകിയതെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഹർജിക്കെതിരെ ബിജെപി പരിഹാസം ശക്തമാക്കിയിരുന്നു. ഇതിനിടെയാണ് ഹർജി പിൻവലിക്കാനുള്ള തീരുമാനവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.
സവർക്കർ മാനനഷ്ട കേസ് പരിഗണിക്കുമ്പോഴാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകൻ ഇത്തരത്തിൽ പരാമർശിച്ചത്. സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെയും തനിക്കെതിരായ കേസിലെ പരാതിക്കാരൻ ആയ സത്യകി സവർക്കറുടെ വംശ പരമ്പരയുടെയും പേരിലാണ് ജീവന് ഭീഷണി നേരിടുന്നുണ്ടെന്ന് രാഹുൽ ഗാന്ധി കോടതിയെ അറിയിച്ചത്. ഇക്കാര്യം ജുഡീഷ്യൽ ശ്രദ്ധയിൽപ്പെടുത്തണമെന്നും അദ്ദേഹം കോടതിയിൽ ആവശ്യപ്പെടുകയായിരുന്നു. അഭിഭാഷകനായ മിലിന്ത് ദത്തത്രിയാ പവർ മുഖേന കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് രാഹുൽഗാന്ധിയുടെ പരാമർശം ഉണ്ടായത്. മഹാത്മാഗാന്ധിയുടെ കൊലപാതകം ഒരു പ്രേരണയുടെ ഫലമായിരുന്നില്ല, മറിച്ച് ഒരു പ്രത്യയശാസ്ത്രത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നു. നിലവിലെ സാഹചര്യത്തിൽ ഇത്തരത്തിലുള്ള കൊലപാതകം ഇനിയും ആവർത്തിക്കാൻ ഇടയുണ്ടെന്നും രാഹുൽ ഗാന്ധി കോടതിയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയുടെ സമീപകാല ഇടപെടൽ വോട്ട് ചോർ സർക്കാർ എന്ന മുദ്രാവാക്യം ഉൾപ്പെടെ അപേക്ഷയിൽ വിശദീകരിക്കുന്നുണ്ട്. ബിജെപി നേതാവ് രവനീത് സിംഗ് ബിട്ടുവിന്റെ രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദി എന്ന രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശവും കോടതിയെ അദ്ദേഹം അറിയിച്ചു. കേസ് സെപ്റ്റംബർ 10ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് രാഹുലിൻ്റെ പിൻമാറ്റം.