ദോഹ: എഎഫ്‌സി ചാമ്പ്യൻസ് ലീഗില്‍ ഐഎസ്എല്‍ ടീമായ എഫ് സി ഗോവയും സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ ടീമായ അല്‍ നസ്റും ഒരേഗ്രൂപ്പില്‍. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പില്‍ ഗ്രൂപ്പ് ഡിയിലാണ് എഫ് സി ഗോവ അല്‍ നസ്റിനൊപ്പം ഇടം നേടിയത്. അല്‍ നസ്റിനും എഫ് സി ഗോവക്കുമൊപ്പം ഇറാഖില്‍ നിന്നുള്ള അല്‍ സവാര എഫ് സിയും തജിക്കിസ്ഥാനില്‍ നിന്നുള്ള എഫ് സി ഇസ്റ്റിക്ലോളുമാണ് ഇടം നേടിയത്.
അല്‍ നസ്റിന്‍റെ ഗ്രൂപ്പില്‍ ഇടം നേടിയതോടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാനുള്ള വഴിയൊരുങ്ങി. അര്‍ജന്‍റീനയ നായകന്‍ ലിയോണല്‍ മെസി കേരളത്തിലെത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടെയാണ് ഫുട്ബോളിലെ മറ്റൊരു സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. എന്നാല്‍ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് എവേ മത്സരങ്ങളില്‍ കളിക്കുന്നതില്‍ നിന്ന് അല്‍ നസ്ർ റൊണാള്‍ഡോയുമായുള്ള കരാറില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നതിനാല്‍ താരത്തിന് വിട്ടു നില്‍ക്കുന്നതിന് തടസമില്ല. എങ്കിലും കഴിഞ്ഞ സീസണൊടുവില്‍ അല്‍ നസ്റുമായുള്ള കരാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി പുതുക്കിയ റൊണാള്‍ഡോ ഗോവയില്‍ കളിക്കാനെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഇന്ത്യയിലെ സൂപ്പര്‍ കപ്പില്‍ ജേതാക്കളായതോടെയാണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന് യോഗ്യത നേടിയത്. പ്ലേ ഓഫില്‍ ഒമാന്‍ ക്ലബ്ബായ അല്‍ സീബിനെ 2-1ന് തകര്‍ത്താണ് എഫ് സി ഗോവ എഎഫ്‌സി ചാമ്പ്യൻസ് ലീഗിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. ഇന്ത്യയിലെ പ്രൊഫഷണല്‍ ലീഗായ ഐഎസ്എല്ലിന്‍റെ അടുത്ത സീസണ്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കെയാണ് ഫുട്ബോളിലെ സൂപ്പര്‍ താരമായ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ ഇന്ത്യയില്‍ കളിക്കാന്‍ വഴിയൊരുങ്ങുന്നത്. അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ഈ വര്‍ഷം ഡിസംബറില്‍ ഇന്ത്യയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.