Fincat

സ്കൂട്ടറുകള്‍ കൂട്ടിയിടിച്ച്‌ ടിപ്പറിനടിയിലേക്ക് വീണു, അധ്യാപകന് ദാരുണാന്ത്യം


തിരുവനന്തപുരം: സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ ടിപ്പർ ലോറിക്കടിയിലേക്ക് തെറിച്ചു വീണ് വയോധികന് ദാരുണാന്ത്യം.സ്കൂട്ടർ യാത്രികൻ റിട്ട. ലേബർ ഓഫീസറും പാരലല്‍ കോളജ് അധ്യാപകനുമായ ഉഴമലയ്ക്കല്‍ മുതിയംകോണം കിഴക്കേതില്‍ ഹൗസില്‍ സത്യനേശൻ (62) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആര്യനാട് നെടുമങ്ങാട് റോഡില്‍ സ്വകാര്യ ഓഡിറ്റോറിയത്തിന് സമീപം പെട്രോള്‍ പമ്ബില്‍ നിന്നും പെട്രോള്‍ നിറച്ച്‌ പുറത്തേയ്ക്ക് വന്ന സ്കൂട്ടറും ഈ സമയം റോഡിലൂടെ വരുകയായിരുന്ന സത്യനേശന്‍റെ സ്കൂട്ടറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

കുറ്റിച്ചലിലിലെ പാരലല്‍ കോളജില്‍ ട്യൂഷൻ കഴിഞ്ഞ് ആര്യനാട് വഴി ഉഴമലയ്ക്കലിലെ വീട്ടിലേയ്ക്ക് പോകുന്ന വഴിയിലായിരുന്നു അപകടം. സ്കൂട്ടറില്‍ നിന്ന് തെറിച്ച്‌ റോഡില്‍ വീണ സത്യനേശന്‍റെ തലയിലൂടെ ടിപ്പർ ലോറി കയറിയിറങ്ങി. സംഭവ സ്ഥലത്തുവച്ച്‌ തന്നെ മരണം സംഭവിച്ചു. ടിപ്പർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഭാര്യ: ഇന്ദിര. മക്കള്‍: ഹിമ(ഹയർ സെക്കന്‍ററി സ്കൂള്‍ അധ്യാപിക, മലപ്പുറം). രേഷ്മ. മരുമക്കള്‍: കോണ്‍ക്ലീൻ ജിമ്മിജോണ്‍, വിമല്‍രാജ്.