ഗസ പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേൽ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി. വെടിനിർത്തലിനായുള്ള ഖത്തറിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതിനു പിന്നാലെയാണ് പദ്ധതിക്ക് അനുമതി നൽകിയത്.
സൈനിക നടപടി ശക്തിപ്പെടുത്താൻ 60,000 സൈനികരെ വിന്യസിക്കുമെന്നും ഇസ്രയേൽ വ്യക്തമാക്കി. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രയേലി കുടിയേറ്റക്കാരെ താമസിപ്പിക്കാനുള്ള പദ്ധതിക്കും മന്ത്രാലയം അംഗീകാരം നൽകി.ഗസ നഗരത്തിൽ നിന്നും തെക്കൻ ഭാഗങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്ക് തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
നിലവിലെ ഇസ്രയേൽ തീരുമാനം പലസ്‌തീൻ- ഇസ്രയേൽ സംഘർഷം കൂടുതൽ വഷളാക്കുമെന്നാണ് ലോക രാഷ്‌ട്രങ്ങള്‍ വിലയിരുത്തുന്നത്. ഇസ്രയേലിന് ഗസയുടെ മുഴുവൻ നിയന്ത്രണവും ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും നേരത്തെ തന്നെ ബെഞ്ചമിൻ നെതന്യാഹു വെളിപ്പെടുത്തിയിരുന്നു.
നെതന്യാഹുവിൻ്റെ നിർദേശപ്രകാരം ഗസ ഭരിക്കാൻ രൂപീകരിക്കുന്ന ഏതൊരു സേനയെയും ഒരു ‘അധിനിവേശ’ സേനയായി കണക്കാക്കുമെന്ന് ഹമാസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി ബന്ധമുള്ള ഏതൊരു ഭരണകൂടത്തിനും പലസ്‌തീനികൾക്കിടയിൽ വിശ്വാസം നേടാൻ കഴിയില്ലെന്നും ഇത് കൂടുതൽ സംഘർഷങ്ങൾക്ക് വഴിവയ്ക്കുമെന്നും ഹമാസ് മുന്നറിയിപ്പ് നൽകിയിരുന്നു.