നയതന്ത്ര സ്വർണക്കടത്ത് കേസിൽ മുൻ യുഎഇ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക് കസ്‌റ്റംസ് 12 കോടി രൂപ പിഴ ചുമത്തി. പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിച്ചതായി വിവരാവകാശ രേഖകൾ സൂചിപ്പിക്കുന്നു. യുഎഇ കോൺസുലേറ്റ് മുൻ കോൺസൽ ജനറൽ, അഡ്‌മിൻ അറ്റാഷെ എക്സ് ചാർജ് ഡി അഫയേഴ്സ് എന്നിവർക്ക് 6 കോടി രൂപ വീതമാണ് കസ്‌റ്റംസ് പിഴ ചുമത്തിയത്.
പ്രതികൾ ഇതുവരെ എത്ര രൂപ അടച്ചുവെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല. കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.ഗോവിന്ദന് 2025 ജൂലൈ 14 ന് കൊച്ചി കസ്റ്റംസ് കമ്മിഷണർ ഓഫീസ് ഡപ്യൂട്ടി കമ്മിഷണർ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നയതന്ത്ര മാർഗങ്ങളിലൂടെ സ്വർണം കടത്തിയതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് പിഴ ചുമത്തിയത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.ആർ.ശിവശങ്കറിനെ പ്രതിചേർത്തതോടെ കേരളത്തിൽ കേസ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2014 ഒക്ടോബർ 26-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റ് മലപ്പുറം സ്വദേശിയായ ആലയ്ക്കൽ ഇബ്രാഹിംകുട്ടി എന്നയാളുടെ ബാഗേജിൽ നിന്ന് 3.479 കിലോ സ്വർണം പിടിച്ചതാണ് കേസ്. സംഭവത്തിൽ യുഎഇ കോൺസുലേറ്റിലെ മുൻ ജീവനക്കാരായ സ്വപ്ന സുരേഷും സരിത്തും പ്രതികളായിരുന്നു.