Fincat

മോഷ്ടിച്ച സ്‌കൂട്ടറിലെത്തി മാല പിടിച്ച് പറിച്ചു; ധരിച്ചിരുന്ന ഷർട്ട് മാറ്റി പൊലീസിനെ കബളിപ്പിക്കാന്‍ ശ്രമം, ഒടുവില്‍ പിടിയില്‍

കോഴിക്കോട് പന്നിയങ്കരയിൽ സ്‌കൂട്ടറിലെത്തി മാല പൊട്ടിട്ട് കടന്ന് കളഞ്ഞ പ്രതി പിടിയിൽ. നല്ലളം സ്വദേശി നിവാസ് അലി ആണ് പിടിയിലായത്. ഒരു പവനോളം തൂക്കമുള്ള സ്വർണ്ണമാലയാണ് പ്രതി കവര്‍ന്നത്. മാല പൊട്ടിച്ച് അൽപ്പ ദൂരം പോയ ശേഷം പിടിക്കപ്പെടാതിരിക്കാൻ പ്രതി ധരിച്ചിരുന്ന ഷർട്ട് മാറ്റി കടന്നുകളയുകയായിരുന്നു. നേരത്തെയും ഇയാൾക്കെതിരെ മോഷണ കേസുകളുണ്ട്

കല്ലായി സ്വദേശി ശീലാവതി (68) യുടെ മാലയാണ് സ്‌കൂട്ടറിലെത്തിയ മോഷ്ടാവ് കവര്‍ന്നത്. പന്നിയങ്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് എതിര്‍ വശത്തുള്ള റോഡിലൂടെ വീട്ടിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു സംഭവം. ‘ഈ മാല എന്‍റെ കയ്യിലിരിക്കട്ടെ’ എന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ എത്തിയ ആള്‍ വലിച്ച് പൊട്ടിക്കുകയായിരുന്നു എന്ന് ശീലാവതി പൊലീസിന് മൊഴി നല്‍കി. ഹെല്‍മറ്റ് ധരിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചില്ല. മോഷ്ടിച്ച സ്‌കൂട്ടറുമായെത്തിയാണ് പ്രതി മോഷണം നടത്തിയാണ് എന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍.

ചുവപ്പ് ബനിയനും കറുത്ത പാന്റുമാണ് ധരിച്ചതെന്ന് മൊഴിയില്‍ പറഞ്ഞിരുന്നു. അതേസമയം കസബ സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസം സ്‌കൂട്ടര്‍ മോഷ്ടിച്ചയാളും ചുവന്ന വസ്ത്രം തന്നെയാണ് ധരിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് സ്ഥിരീകരിക്കപ്പെട്ടതോടെ രണ്ട് കവര്‍ച്ചയും നടത്തിയത് ഒരാളാണെന്ന നിഗമനത്തില്‍ പൊലീസ് എത്തി. മോഷ്ടിച്ച സ്‌കൂട്ടറില്‍ ചുറ്റിക്കറങ്ങി പിന്നീട് ഇയാള്‍ പന്നിയങ്കരയില്‍ എത്തി മാല പിടിച്ചുപറിച്ചതാണെന്നാണ് പൊലീസ് കരുതുന്നത്.