Fincat

AI ക്യാമറ അഴിമതി ആരോപണത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി; സതീശന്റെയും ചെന്നിത്തലയുടെയും ഹർജി ഹൈക്കോടതി തള്ളി

എ ഐ ക്യാമറ അഴിമതി ആരോപണത്തില്‍ പ്രതിപക്ഷത്തിന് തിരിച്ചടി.മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണമില്ലെന്നും ആരോപണത്തില്‍ അന്വേഷണ ആവശ്യം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരോപണം തെളിയിക്കുന്നതില്‍ ഹര്‍ജിക്കാര്‍ പരാജയപ്പെട്ടെന്നും ഹൈക്കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് നിതിന്‍ ജംദര്‍, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
പ്രതിപക്ഷ നേതാക്കളുടെ പ്രധാന വാദങ്ങൾ
എ ഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയില്‍ 132 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ട്.
നിയമപരമായ നടപടികളിലൂടെയല്ല കരാറുകളും ഉപകരാറുകളും നല്‍കിയത്.
വ്യവസ്ഥകള്‍ പ്രകാരമുള്ള വൈദഗ്ധ്യമില്ലാത്തതിനാല്‍ ടെന്‍ഡര്‍ നടപടികളില്‍ പങ്കെടുക്കാന്‍ എസ്ആര്‍ഐടിക്ക് യോഗ്യതയില്ല.

പ്രതിപക്ഷ നേതാക്കളുടെ പ്രധാന ആവശ്യങ്ങൾ
കെല്‍ട്രോണും എസ്ആര്‍ഐടിയും തമ്മില്‍ ഉണ്ടാക്കിയ കരാറും മോട്ടര്‍ വാഹന വകുപ്പ് കെല്‍ട്രോണുമായുണ്ടാക്കിയ കരാറും നിയമവിരുദ്ധമായതിനാല്‍ റദ്ദാക്കണം.
പദ്ധതിക്ക് സര്‍ക്കാര്‍ 2020 ഏപ്രില്‍ 27ന് നല്‍കിയ ഭരണാനുമതിയും സേഫ് കേരള പദ്ധതിക്കു സമഗ്രഭരണാനുമതി നല്‍കിയ 2023 ഏപ്രില്‍ 18ലെ ഉത്തരവും റദ്ദാക്കണം.
സേഫ് കേരള പദ്ധതി അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണം.
സര്‍ക്കാര്‍ നല്‍കിയ മറുപടി
സുതാര്യമായ നടപടിക്രമങ്ങളിലൂടെയാണ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചത്
കോടതി പറഞ്ഞത്
പൊതുതാൽപര്യ ഹർജികൾ സമർപ്പിക്കുമ്പോൾ പ്രഥമദൃഷഷ്ട്യാ തന്നെ അതിൽ അഴിമതി, സ്വജനപക്ഷപാതം പോലുള്ളതിന്റെ തെളിവുകളും ഹർജിക്കാർ ഹാജരാക്കേണ്ടതുണ്ട്.
ഈ പൊതുതാൽപര്യ ഹര്‍ജിയിൽ അത്തരത്തിലുള്ളതൊന്നുമില്ല.
‘സുരക്ഷിത കേരളം’ പദ്ധതിയുടെ ഭാഗമായി എഐ ക്യാമറ സ്ഥാപിക്കുന്നതിൽ അഴിമതിയോ തട്ടിപ്പോ നിയമവിരുദ്ധതയോ നടപടി ക്രമങ്ങളിൽ പാളിച്ചയോ ഉണ്ടെന്നുള്ളതിന്റെ തെളിവുകളൊന്നും ഹാജരാക്കാൻ ഹർജിക്കാർക്ക് സാധിച്ചിട്ടില്ല.
പദ്ധതിയില്‍ അഴിമതി ആരോപിച്ചത് കൃത്യമായ തെളിവില്ലാതെയാണ്.
സര്‍ക്കാര്‍ നടപടി യുക്തിപരമെങ്കില്‍ കോടതിക്ക് ഇടപെടാനാകില്ല.
ഹർജിക്കാർ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഗുരുതര സ്വഭാവമുണ്ടെങ്കിലും വസ്തുതകൾ കൊണ്ട് അവയെ സമർത്ഥിക്കാൻ സാധിച്ചിട്ടില്ല.
ഈ പൊതുതാൽപര്യ ഹർജിയിൽ കാര്യമായ വസ്തുതകൾ ഇല്ല.
സംസ്ഥാനം ഏർപ്പെടുന്ന കരാറുകളിൽ കോടതി ഇടപെടുന്നതിന് ആവശ്യമായ നിയമപരമായ കാര്യങ്ങൾ ഇല്ല.