Fincat

യുഎസ് താരിഫുകള്‍: ഗ്രാമീണ വിപണികളിലേക്ക് ചേക്കേറാന്‍ ഇന്ത്യന്‍ കമ്പനികള്‍

യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ഇറക്കുമതി തീരുവ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക്വെ ല്ലുവിളിയാകാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍, ഇന്ത്യന്‍ കമ്പനികള്‍ ഗ്രാമീണ വിപണികളിലേക്ക് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അമേരിക്കയുടെ 50% താരിഫ് കാരണം തുണിത്തരങ്ങള്‍, ആഭരണ നിര്‍മാണ വ്യവസായ മേഖലയ്ക്ക് തിരിച്ചടി നേരിടാന്‍ സാധ്യതയുണ്ട്. എന്നാല്‍, കാര്‍ഷിക മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ഗ്രാമീണരുടെ സാമ്പത്തിക നില താരതമ്യേന സുരക്ഷിതമാണ്. ഈ സാഹചര്യത്തിലാണ് ഗ്രാമീണ മേഖലയിലേക്ക് കമ്പനികള്‍ പ്രവേശിക്കാനൊരുങ്ങുന്നത്.

ഗ്രാമീണ സമ്പദ്വ്യവസ്ഥയുടെ പ്രാധാന്യം

90 കോടിയിലധികം വരുന്ന ഗ്രാമീണ ജനതയുടെ വാങ്ങല്‍ ശേഷി ഈ പ്രതിസന്ധി ഘട്ടത്തില്‍ കമ്പനികള്‍ക്ക് വലിയ സഹായകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബിസ്‌ക്കറ്റ് ഉണ്ടാക്കുന്ന കമ്പനികള്‍ മുതല്‍ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ വരെ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തിലെ വരുമാന റിപ്പോര്‍ട്ടുകളില്‍ ഗ്രാമീണ മേഖലയിലെ ശക്തമായ ഡിമാന്‍ഡ് എടുത്തുപറയുന്നുണ്ട്. കുറഞ്ഞ പണപ്പെരുപ്പവും മികച്ച വിളവെടുപ്പ് പ്രതീക്ഷയും ഗ്രാമീണ ഉപഭോക്താക്കളെ കൂടുതല്‍ ചെലവഴിക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ ആറ് പാദങ്ങളില്‍ ഗ്രാമീണ മേഖലയിലെ ഉപഭോഗ വളര്‍ച്ച നഗരങ്ങളെക്കാള്‍ കൂടുതലായിരുന്നെന്ന് ഡാറ്റാ അനലിറ്റിക്‌സ് സ്ഥാപനമായ നീല്‍സണ്‍ഐക്യു വ്യക്തമാക്കുന്നു.

കമ്പനികളുടെ തന്ത്രങ്ങള്‍

പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികള്‍ ചെറിയ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പുതിയ വിതരണക്കാരെ നിയമിക്കുന്നതിനൊപ്പം സ്റ്റോറുകളും തുറന്ന് പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ബിസ്‌ക്കറ്റ് നിര്‍മ്മാതാക്കളായ ബ്രിട്ടാനിയ പോലും ഗ്രാമീണ വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 10 രൂപയുടെ പാനീയങ്ങള്‍ വില്‍ക്കുന്ന ആര്‍ക്കിയന്‍ ഫുഡ്‌സ് പോലുള്ള സ്ഥാപനങ്ങള്‍ ഗ്രാമീണ കടകളില്‍ ഫ്രിഡ്ജ് സൗകര്യം ഇല്ലാത്തതിനാല്‍, തങ്ങളുടെ ഉത്പന്നങ്ങള്‍ കേടുകൂടാതെ വില്‍ക്കാന്‍ ഇന്‍സുലേറ്റഡ് ചില്‍ ബോക്‌സുകള്‍ നല്‍കുന്നു.

സര്‍ക്കാര്‍ ഇടപെടല്‍

സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നികുതി നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാന്‍ അവസരം നല്‍കും. ഈ നടപടികള്‍ യുഎസ് താരിഫ് മൂലം ഉണ്ടാകാവുന്ന സാമ്പത്തിക ആഘാതങ്ങളെ കുറയ്ക്കാന്‍ സഹായിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടാതെ, ഓഹരി വിപണിയിലും ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ഓഹരികള്‍ക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നുണ്ട്.