30 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശിയെ റൂമിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തി
റിയാദിലെ മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി ചെയ്തു വരികയായിരുന്ന ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57) ആണ് മരണമടഞ്ഞത്. പരേതനായ അവറ കുന്നേടത്തിന്റെയും ബിരിയകുട്ടിയുടെയും മകനാണ് സിദ്ദിഖ്. ജോലിക്ക് കയറേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ അവശനായി റൂമിന്‍റെ തറയിൽ കിടക്കുന്നതാണ് കണ്ടത്.
ഉടൻ ആംബുലൻസിന് വിവരം അറിയിക്കുകയും റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷണൽ കയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തും മുമ്പ് മരണപ്പെടുകയായിരുന്നു. കേളി മലാസ് ഏരിയ ജീവകാരുണ്യ കൺവീനർ റഫീഖ് പി എൻ എം ഏരിയ പ്രസിഡണ്ട് മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ തുടർ നടപടികൾ പൂർത്തിയാക്കി, മൃതദേഹം റിയാദിലെ നസീം മഖ്ബറയിൽ കബറടക്കി. ഭാര്യ – റംല, മക്കൾ – മുഹമ്മദ് ഷമീർ, മുഹമ്മദ് സമ്മാസ്, സബാന അഫ്സത്ത് എന്നിവരാണ്.
അതിനിടെ സൗദിയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ഉംറക്കെത്തിയ മലപ്പുറം സ്വദേശി ജിദ്ദക്കടുത്ത് ഖുലൈസിൽ നിര്യാതനായി എന്നതാണ്. മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി (56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് കെ എം സി സി ഖുലൈസ് പ്രവർത്തകർ രംഗത്തുണ്ട്.