കൊച്ചി: പതിനേഴ് വയസ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. എറണാകുളം കറുകപ്പള്ളി സ്വദേശി അലിഫ് അഷ്കറിനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതിക്ക് 20 വയസാണ് പ്രായം. പീഡനത്തിന് ഇരയായ പെൺകുട്ടി താൻ ഗർഭിണിയാണെന്ന വിവരം വീട്ടുകാരെ അറിയിച്ചില്ല. മാസങ്ങൾക്ക് ശേഷമാണ് വിവരം വീട്ടുകാർ അറിഞ്ഞത്.
കളമശേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ വച്ച് പെൺകുട്ടി പ്രസവിച്ചു. പിന്നാലെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പെൺകുട്ടിയുടെ ആൺസുഹൃത്തായ അലിഫ് അഷ്‌കർ വിവരമറിഞ്ഞ് ഒളിവിൽ പോയി. കൊച്ചി സൈബർ സെല്ലിൻ്റെ സഹായത്തോടെ പ്രതി ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്തിയ പൊലീസ് പിന്നീട് ഇയാളെ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
എറണാകുളം എസിപി പി.രാജ്‌കുമാറിന്റെ നിർദേശ പ്രകാരം പാലാരിവട്ടം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രൂപേഷ് കെആറിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്ഐ മിഥുൻ മോഹൻ, എഎസ്ഐ സിനി സിപി, എസ്‌സിപിഒമാരായ അഖിൽ പത്മൻ, പ്രശാന്ത് പി, അനീഷ് എൻഎ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.