വീടുകളിൽ അതിക്രമിച്ച് കയറി അക്രമം നടത്തുകയും വസ്തുക്കൾ നശിപ്പിക്കുകയും ചെയ്ത കേസിൽ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രതികളെ തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. മഹാദേവിക്കാട് രമ്യാ ഭവനത്തിൽ രഞ്ജിത്ത് (പപ്പു-(36), കാക്കച്ചിറയിൽ സൂരജ് (27), മോടത്ത് മൂട്ടിൽ അമൽ (29), പനച്ച പറമ്പിൽ പ്രവീൺ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകുന്നേരം മഹാദേവിക്കാട്ടെ വീട്ടിലേക്കാണ് സംഘം അതിക്രമിച്ച് കയറിയത്. വീട്ടമ്മയെ ആക്രമിക്കുകയും വീടിന്റെ ജനലുകൾ തല്ലിത്തകർക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. അതേ ദിവസം, യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി പുളിക്കീഴ് ധന്യ ഓഡിറ്റോറിയത്തിന് പുറകുവശത്തേക്ക് കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലും സൂരജ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നിർദേശപ്രകാരം എസ് ഐ അജിത്ത്, എഎസ്ഐ പ്രദീപ്, സീനിയർ സിപിഒമാരായ സാജിദ്, ഇക്ബാൽ, പ്രജു, അനിൽ, സിപിഒ അനന്തപത്മനാഭൻ, ഹോം ഗാർഡ് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.