വിവാഹിതയായ യുവതിയും മറ്റൊരാളുമായുള്ള സ്വകാര്യ രംഗങ്ങൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ രണ്ട് പേർ പിടിയിൽ. നടുവിൽ സ്വദേശികളായ ശമൽ, ലത്തീഫ് എന്നിവരാണ് പിടിയിലായത്. കണ്ണൂർ ആലക്കോടാണ് സംഭവം. കേസിലെ ഒന്നാം പ്രതി ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹിതയായ യുവതിയുടെ വീട്ടിൽ ആലക്കോട് സ്വദേശിയായ സുഹൃത്തെത്തുന്നത് പ്രദേശവാസികളും സഹോദരങ്ങളുമായ ശ്യാമും ശമലും മനസിലാക്കി.
പിന്നീട് ഒരു ദിവസം ഒളിച്ചിരുന്ന് ഇരുവരുടേയും സ്വകാര്യരംഗങ്ങൾ രഹസ്യമായി മൊബൈലിൽ ചിത്രീകരിച്ചു. പിന്നാലെ യുവതിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം തരണമെന്നും അല്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. ഇങ്ങനെ യുവതിയുടെ പക്കൽ നിന്നും പ്രതികൾ പണം കൈപ്പറ്റി, ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചു. എന്നാൽ കുറച്ചു ദിവസത്തിനകം പ്രതികൾ വീണ്ടും പണം ആവശ്യപ്പെട്ടു, ഒപ്പം ഇവരുടെ സുഹൃത്തായ ലത്തീഫിനും ദൃശ്യങ്ങൾ നൽകി.
ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നാവശ്യപ്പെട്ടു അല്ലെങ്കിൽ ഇത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും ഭീഷണി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരന്നു. പ്രതികളായ ശമലിനെയും ലത്തീഫിനെയും പൊലീസ് പൊക്കി. മറ്റൊരു കേസിൽ നേരത്തെ ജയിലിലെത്തിയിരുന്നു ശ്യാം. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.