Fincat

തെന്നല സ്വദേശിയിൽ നിന്ന് 2 കോടി തട്ടിപ്പറിച്ച കേസ്: നാലാം പ്രതി ഡാനി അയ്യൂബ് പിടിയില്‍

മലപ്പുറം: തെന്നല സ്വദേശിയെ ആക്രമിച്ച് രണ്ടു കോടിയോളം രൂപ കവര്‍ന്ന സംഭവത്തില്‍ നേരിട്ട് പങ്കാളിയായ നാലാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ ഡാനി അയ്യൂബ് പൊലീസ് പിടിയിലായി. ഇതോടെ പണം തട്ടിപ്പറിക്കാന്‍ വാഹനത്തിലെത്തിയ നാലുപേരും പൊലീസിന്റെ പിടിയിലായി. സംഭവം ആസൂത്രണം ചെയ്ത വിദേശത്തുള്ള തലക്കാട് സ്വദേശി പോത്തഞ്ചേരി ഷാജഹാന്‍ (35), കുരിയാട് സ്വദേശി ഏറിയാടന്‍ സാദിഖ് അലി (35) എന്നീ രണ്ടുപേരെയാണ് ഇനി പിടികൂടാനുള്ളത്. കഴിഞ്ഞദിവസം താനൂര്‍ പൊലീസ് പിടികൂടിയ താനൂര്‍ ചിരാന്‍ കടപ്പുറം പക്കിച്ചിന്റെ പുരക്കല്‍ ഡാനി അയ്യൂബ് (44) 13 കേസുകളില്‍ പ്രതിയാണ്. മുന്‍ കാപ്പ ലിസ്റ്റിലുള്ള ഇയാളെ കണ്ടുപിടിക്കാന്‍ പൊലീ സ് സംഘം ഗോവ, മംഗലാപുരം, ബംഗളൂരു, ചെന്നൈ എന്നീവിടങ്ങളില്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയതിനിടെയാണ് നാട്ടിലെത്തിയ വിവരം ലഭിച്ചത്.

ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. നേരത്തേ കുറ്റകൃത്യത്തിനുശേഷം കടന്ന അക്രമിസംഘത്തെ പിന്തുടര്‍ന്ന് ഗോവയില്‍ എത്തിയ അന്വഷണസംഘം പ്രതികളായ കരീം, രജീഷ് എന്നിവരെയും പിന്നീട് മൂന്നാം പ്രതി ഫവാസിനെയും പിടികൂടിയിരുന്നു.താനൂര്‍ ഡിവൈ.എസ്.പി പി. പ്രമോദിന്റെ നിര്‍ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ആര്‍.സുജിത്, പ്രമോദ് എന്നിവരുടെ നേതൃത്വത്തില്‍ എസ്.സി. പി.ഒ സെബാസ്റ്റ്യന്‍, സി.പി.ഒമാരായ രമ്യ, ഉമേഷ്, എബിന്‍ ദാസ്, അനീഷ്, ഷിബു, ജിജിന്‍, കെ.ബി. അനീഷ്, ബിജോയ്, പ്രവീണ്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പിടികൂടിയത്.