Fincat

മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; അന്വേഷണം ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തയച്ച്‌ മുഖ്യമന്ത്രി


തിരുവനന്തപുരം: ഡല്‍ഹിയില്‍ മലയാളി വിദ്യാർത്ഥികളെ പൊലീസ് അകാരണമായി മർദിച്ചതില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു.കഴിഞ്ഞ മാസം 24ആം തീയതിയാണ് സാക്കിർ ഹുസൈൻ കോളേജിലെ മലയാളി വിദ്യാർഥികളെ പൊലീസ് അതിക്രൂര മർദനത്തിനിരയാക്കിയത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാർത്ഥികള്‍ സുരക്ഷിതമായി പഠിക്കാൻ എത്തുന്ന ഇടമാണ് തലസ്ഥാന നഗരം. രാജ്യ തലസ്ഥാനത്ത് നടന്ന പൊലീസ് അതിക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണം. ഒപ്പം കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അമിത് ഷായ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഫേസ്ബുക്കിലൂടെയാണ് കത്ത് അയച്ച വിവരം മുഖ്യമന്ത്രി പങ്കുവെച്ചത്. ‘ന്യൂഡല്‍ഹിയിലെ സാക്കിർ ഹുസൈൻ കോളേജില്‍ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളെ ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥർ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. 2025 സെപ്തംബർ 24 നു നടന്ന സംഭവത്തിനിടെ ഹിന്ദിയില്‍ സംസാരിക്കാൻ വിദ്യാർത്ഥികളെ നിർബന്ധിച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്. സാമൂഹിക വിരുദ്ധരില്‍ നിന്നും സംരക്ഷണമൊരുക്കേണ്ട പൊലീസ് തന്നെ ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത് അംഗീകരിക്കാനാവില്ല. പഠനത്തിനും ഉപജീവനത്തിനുമായി വിവിധ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവരെ ഉപദ്രവിക്കാൻ മറ്റു കുറ്റവാളികള്‍ക്കിത് പ്രോത്സാഹനമാകും. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രസ്തുത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.’ എന്നാണ് ഇതു സംബന്ധിച്ച മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്.

കോഴിക്കോട് സ്വദേശി അശ്വന്ത്, കാസർകോട് സ്വദേശി സുധിന്‍ എന്നിവർക്കാണ് ഡല്‍‌ഹി ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച്‌ മർദനമേറ്റിരുന്നത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മർദനം. ഹിന്ദി സംസാരിക്കുന്നില്ല എന്ന പേരിലും മര്‍ദനം നേരിടേണ്ടിവന്നുവെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. അക്രമികളില്‍നിന്നും രക്ഷനേടാൻ സഹായത്തിനായി പൊലീസിനെ സമീപിച്ചപ്പോള്‍ പൊലീസും മര്‍ദിച്ചതായി വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. റെഡ്‌ഫോര്‍ട്ടില്‍ നടക്കാനിറങ്ങിയപ്പോള്‍ ആപ്പിളിന്റെ സ്മാര്‍ട്ട് വാച്ച്‌, ഐഫോണ്‍ എന്നിവ വേണോ എന്ന് ചോദിച്ച്‌ ഒരാള്‍ സമീപിച്ചു. വേണ്ടെന്ന് പറഞ്ഞതോടെ കച്ചവടക്കാരന്‍ മറ്റ് ആളുകളേയും കൂട്ടി വന്ന് മര്‍ദിക്കുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നത്.