Fincat

നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതിക്ക് 65 വര്‍ഷം തടവ്

ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിന് 65 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.

പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

പിന്നീട് അതേദിവസം രാത്രി ചാക്ക റെയില്‍വേ പാളത്തിന് ശേഷമുള്ള പൊന്തക്കാട്ടില്‍ നിന്നാണ് അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രതിയുടെ വസ്ത്രത്തില്‍ നിന്ന് കുട്ടിയുടെ തലമുടി കണ്ടെത്തിയത് കേസില്‍ നിര്‍ണ്ണായകമായിരുന്നു 14 സാക്ഷികളെയാണ് വിസ്തരിച്ചത്.