വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന പാലക്കാട് പല്ലശനയിലെ കുട്ടിക്ക് ഇന്ന് ശസ്ത്രക്രിയ. മുറിച്ചുമാറ്റിയ കൈയിലെ പഴുപ്പ് നീക്കം ചെയ്യാനാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടക്കുന്നത്.
അതിനിടെ ഡോക്ടേഴ്സിന്റെ സസ്പെൻഷൻ നടപടിയിൽ കുടുംബം തൃപ്തരല്ല. നിയമ നടപടിയിലേക്ക് കടക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരെയാണ് സസ്പെൻഡ് ചെയ്തത്. ഡോ മുസ്തഫ, ഡോ സർഫറാസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തത്. ഡിഎംഒ നൽകിയ റിപ്പോർട്ട് തള്ളിയാണ് സർക്കാർ നടപടി.
സാഹചര്യങ്ങൾ വിലയിരുത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ണ് ആരോഗ്യ മന്ത്രി വീണ ജോർജ് കുടുംബത്തിന് ഉറപ്പ് നൽകിയിരിക്കുന്നു. ചികിത്സാ സഹായമടക്കം ഉറപ്പാക്കി സംരക്ഷിക്കണമെന്ന് എംഎൽഎ കെ ബാബുവും പറഞ്ഞിരുന്നു.
പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണത്തിൽ ഡോക്ടേഴ്സിന് വീഴ്ചയില്ലെന്നായിരുന്നു കെജിഎംഒഎയും ആശുപത്രി അധികൃതരും ആവർത്തിച്ച് പറഞ്ഞത്. എന്നാൽ പെൺകുട്ടിയുടെ കുടുംബം ആരോപണത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്റ്ററുടെ നേതൃത്വത്തിൽ അന്വേഷണം നടത്തട്ടെയെന്നും ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും സംയുക്ത വാർത്ത സമ്മേളനത്തിൽ ഓർത്തോ വിഭാഗം മേധാമി വ്യക്തമാക്കിയിരുന്നു.
പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും കുടുംബം ആരോപിച്ചു.