വീട്ടിലെ ഇഡി പരിശോധനയ്ക്കിടെ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി; കസ്റ്റംസിനു മുന്നിൽ ഹാജരായേക്കും, രേഖകൾ കൈമാറും
.
കൊച്ചി: ഭൂട്ടാൻ കാർ കടത്തുമായി ബന്ധപ്പെട്ട് വീട്ടിൽ നടക്കുന്ന ഇഡി പരിശോധനക്കിടെ നടൻ ദുൽഖർ സൽമാൻ കൊച്ചിയിലെത്തി. കസ്റ്റംസിനു മുന്നിൽ ഹാജരായേക്കുമെന്നാണ് സൂചന. രാവിലെ ദുൽഖർ ചെന്നൈയിലെ വീട്ടിലായിരുന്നു. അവിടെ നിന്നാണ് ഉച്ചയ്ക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തിൽ കാത്തുനിന്ന മാധ്യമങ്ങളോട് താരം പ്രതികരിച്ചില്ല. നേരെ സുഹൃത്തുക്കൾക്കൊപ്പം കാറിൽ കയറി പോവുകയായിരുന്നു. നേരത്തെ, ദുൽഖറിൽ നിന്ന് വിവരങ്ങൾ തേടുമെന്ന് കസ്റ്റംസ് അറിയിച്ചിരുന്നു. അതിനാൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ദുൽഖർ കസ്റ്റംസ് ഓഫീസിൽ എത്താനും സാധ്യതയുണ്ട്.
ദുൽഖർ സൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലക്കൽ എന്നിവരുടെ വീടുകളിലാണ് ഇഡി റെയ്ഡ് നടന്നത്. മമ്മൂട്ടി ഹൌസ്, മമ്മൂട്ടിയും ദുൽഖറും താമസിക്കുന്ന ഇളംകുളത്തെ പുതിയ വീട്, ദുൽഖറിന്‍റെ ചെന്നൈയിലെ വീട്, പൃഥ്വിരാജിന്‍റെ വീട്, അമിത് ചക്കാലക്കലിന്‍റെ കടവന്ത്രയിലെ വീട് തുടങ്ങി 17 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടന്നത്. അഞ്ച് ജില്ലകളിലായി വാഹന ഡീലർമാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്ന് ഇഡി അറിയിച്ചു.
ഇഡി അറിയിച്ചത്…
ഇന്ത്യയിലേക്ക് ഭൂട്ടാൻ/നേപ്പാൾ റൂട്ടുകളിലൂടെ ലാൻഡ് ക്രൂയിസർ, ഡിഫൻഡർ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏർപ്പെട്ടിരിക്കുന്ന ഒരു സിൻഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി അറിയിച്ചത്. കോയമ്പത്തൂർ ആസ്ഥാനമായുള്ള ശൃംഖല വ്യാജ രേഖകളും (ഇന്ത്യൻ ആർമി, യുഎസ് എംബസി, എംഇഎ എന്നിവയിൽ നിന്നുള്ളതാണെന്ന് കരുതപ്പെടുന്നു) ഉപയോഗിച്ചും അരുണാചൽ പ്രദേശ്, ഹിമാചൽ പ്രദേശ്, മറ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലെ വ്യാജ ആർടിഒ രജിസ്ട്രേഷനുകളും ഉപയോഗിച്ചതായി പ്രാഥമികമായി കണ്ടെത്തി. പിന്നീട് വാഹനങ്ങൾ സിനിമാ താരങ്ങൾ ഉൾപ്പെടെയുള്ളവർക്ക് കുറഞ്ഞ വിലയ്ക്ക് വിറ്റു. ഫെമയുടെ 3, 4, 8 വകുപ്പുകളുടെ ലംഘനം പ്രഥമദൃഷ്ട്യാ കണ്ടെത്തിയതിനെ തുടർന്ന് ഇഡി നടപടി ആരംഭിച്ചു.
ന്യൂ മാഹി ഇരട്ടകൊലക്കേസ്: സിപിഎം പ്രവർത്തകരായ 14 പ്രതികളേയും വെറുതെ വിട്ട് കോടതി
അനധികൃത വിദേശനാണ്യ ഇടപാടുകളും ഹവാല വഴിയുള്ള അതിർത്തി കടന്നുള്ള പണമടയ്ക്കലും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം, തൃശൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് പരിശോധന. സിനിമാ താരങ്ങളായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവരുടെ വസതികളും സ്ഥാപനങ്ങളും, ചില വാഹന ഉടമകൾ, ഓട്ടോ വർക്ക് ഷോപ്പുകൾ, വ്യാപാരികൾ എന്നിവയുൾപ്പെടെ 17 സ്ഥലങ്ങളിലാണ് പരിശോധനയെന്നും ഇഡി അറിയിച്ചു.
ഓപ്പറേഷൻ നുംഖോർ; കസ്റ്റംസ് പിടിച്ചെടുത്തത് 33 വാഹനങ്ങൾ
നേരത്തെ കസ്റ്റംസ് ഓപ്പറേഷൻ നുംഖോറിന്‍റെ ഭാഗമായി പിടിച്ചെടുത്തത് 33 വാഹനങ്ങളാണ്. കസ്റ്റംസ് പിടിച്ചെടുത്ത ലാൻഡ് റോവർ വിട്ടുകിട്ടണമെന്ന് അവശ്യപ്പെട്ട് ദുൽഖർ സൽമാന്‍ നേരത്തെ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അന്വേഷണം നടക്കുകയല്ലേ എന്ന് ചോദിച്ച കോടതി, കേസില്‍ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ചു. ദുൽഖറിന്‍റെ വാഹനം വിദേശത്ത് നിന്ന് കടത്തിയതെന്നും അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും കസ്റ്റംസ് കോടതിയില്‍ വാദിച്ചു.
ദുൽഖറിൽ നിന്ന് മറ്റ് രണ്ട് വാഹനങ്ങള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്. ആ നടപടി ദുൽഖർ ചോദ്യം ചെയ്തിട്ടില്ലെന്നും കസ്റ്റംസ് ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ട് പ്രകാരമാണ് നടപടിയെന്ന് കേന്ദ്ര സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അതേസമയം, കസ്റ്റംസ് അഭിഭാഷകനോട് കോടതി ചില ചോദ്യങ്ങള്‍ ചോദിച്ചു. വർഷങ്ങളായി ഒരാളുടെ കൈവശമുള്ള വാഹനമാണ് പിടിച്ചെടുത്തത്. പല കൈകളിലൂടെ കൈമാറി വന്ന വാഹനമാണ് ഇത്. ഒടുവിൽ എത്തിയ ഉടമയാണ് ദുൽഖർ സൽമാന്‍. ആരാണ് ഇതിൽ യഥാർത്ഥ ഉത്തരവാദി എന്നും കോടതി ചോദിച്ചു. ഇപ്പോഴാണോ തട്ടിപ്പ് കണ്ടെത്തിയത് എന്നും കോടതി ചോദിച്ചു.
ഓരോ വണ്ടിയുടെയും വിവരങ്ങൾ പ്രത്യേകം പറയണമെന്നും വിവരങ്ങൾ കൂട്ടിക്കുഴയ്ക്കരുതെന്നും കോടതി കസ്റ്റംസിനോട് നിര്‍ദേശിച്ചു. 20 വർഷത്തെ വാഹനത്തിന്‍റെ രേഖകൾ ഹാജരാക്കണമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാൻ ഇടക്കാല ഉത്തരവിട്ടു. ദുൽഖർ സൽമാനെതിരായ കേസിലെ അന്വേഷണ വിവരങ്ങൾ കസ്റ്റംസ് മുദ്ര വെച്ച കവറിൽ ജഡ്ജിക്ക് കൈമാറിയിട്ടുണ്ട്.