Fincat

പേരാമ്ബ്ര സംഘര്‍ഷം: യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് സ്‌ഫോടക വസ്തു വലിച്ചെറിഞ്ഞു; കേസെടുത്ത് പൊലീസ്


പേരാമ്ബ്ര: പേരാമ്ബ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്ബ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍ പേരാമ്ബ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ പരാതിയിലാണ് കേസെടുത്തത്.വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്‌ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തത്.

യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്‌ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചതായും കണ്ടെത്തുകയായിരുന്നു. ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ സ്‌ഫോടനം നടന്നുവെന്ന് ആരോപിച്ച്‌ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു.

പിന്നാലെ ഫോറന്‍സിക് സംഘവും പൊലീസും തിങ്കളാഴ്ച വൈകിട്ട് പേരാമ്ബ്രയില്‍ പരിശോധന നടത്തിയിരുന്നു. ഡിവൈഎസ്പി എന്‍ സുനില്‍കുമാര്‍, പി ജംഷീദ് എന്നിവരുടെ നേതൃത്വത്തിലാണ് പേരാമ്ബ്ര മെയിന്‍ റോഡില്‍ പരിശോധന നടത്തിയത്. സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒട്ടേറെതവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്‌ഫോടനം എങ്ങനെയെന്നതില്‍ വ്യക്തമായിരുന്നില്ല. ദൃശ്യങ്ങള്‍ വന്നതിനാല്‍ സ്‌ഫോടനത്തില്‍ വ്യക്തത വരികയായിരുന്നു.

പുതിയ കേസില്‍ പ്രതിയുടെ പേര് പരാമര്‍ശിച്ചിട്ടില്ല. നേരത്തെ തന്നെ ഷാഫി പറമ്ബില്‍ എംപി, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എന്നിവരടക്കം 700ഓളം ആളുകളുടെ പേരില്‍ പൊലീസ് സംഘര്‍ഷമുണ്ടായ ദിവസം തന്നെ കേസെടുത്തിരുന്നു. റോഡിലൂടെ ഗതാഗതതടസമുണ്ടാക്കി ജാഥ നടത്തി കല്ലെറിഞ്ഞ് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിച്ചുവെന്നും കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നുമുള്ള പേരിലാണ് ആദ്യം കേസെടുത്തത്.