മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി

അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ് വഗാഡ കമ്പനിയുടെ നിലപാട്. അപകടങ്ങൾ പതിവാകുന്ന സ്ഥലത്ത് പ്രതിഷേധങ്ങൾ തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
രണ്ടാഴ്ചക്കിടയിൽ പതിനൊന്നാമത്തെ അപകടമാണ് നന്തി സർവീസ് റോഡിൽ ഇന്നലെ വൈകുന്നേരം നടന്നത്. തലനാരിഴയ്ക്കാണ് കാൽനടയാത്രക്കാരും വിദ്യാർഥികളും ബസ് യാത്രക്കാരും രക്ഷപ്പെട്ടത്. ദൃശ്യങ്ങൾ സഹിതം പുറത്ത് വന്നിട്ടും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പ്രതിസന്ധി പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും ദേശീയ പാത അതോറിറ്റി തുടർ നടപടി സ്വീകരിച്ചിട്ടില്ല. ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ കരാർ കമ്പനി ഓഫിസായ വഗാഡ ഉപരോധിച്ചു. പ്രതികൂലമായ കാലാവസ്ഥയായതിനാലാണ് പ്രവൃത്തി വൈകുന്നതെന്നും മഴ മാറിയാൽ നിർമ്മാണം ആരംഭിക്കാമെന്നുമാണ് കരാർ കമ്പനി വഗാഡ നൽകുന്ന വിശദീകരണം.
